മയക്ക് മരുന്നുമായി ബന്ധപ്പെട്ട ബോളിവുഡ് ലിസ്റ്റ് തയ്യാറാക്കിയിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് എന്‍സിബി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ മയക്കുമരുന്ന് ഇടപാടുകളില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) ആറു പേരെക്കൂടി അറസ്റ്റുചെയ്തു.

മുംബൈയിലും ഗോവയിലുമായി നടന്ന മിന്നല്‍ പരിശോധനകളിലാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതോടെ മയക്കുമരുന്ന് ഇടപാടുകളില്‍ പ്രധാന കണ്ണിയായ കരംജീത് സിങ് സിങിനെയും കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞെന്ന് എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര അറിയിച്ചു. ഡയാന്‍ ആന്റണി ഫെര്‍ണാണ്ടസ് എന്നയാള്‍ ദാദറില്‍നിന്നും അങ്കുഷ് അരെന്‍ജ പവായിയില്‍നിന്നുമാണ് പിടിയിലായത്. മറ്റുള്ളവരെ ഗോവയില്‍ നിന്നും പിടികൂടി.

എന്‍.സി.ബി. മുംബൈ മേഖലാ ഡയറക്ടര്‍ സമീര്‍ വാന്‍ഖഡേയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കഞ്ചാവും ചരസും ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.

ഇതിന് മുന്‍പ് മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നടി റിയാ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കുമായി ബന്ധമുള്ളവരാണ് കരംജീത്തും ഡയാനുമെന്ന് എന്‍.സി.ബി. വൃത്തങ്ങള്‍ അറിയിച്ചു. ഷോവിക്കും സുശാന്തിന്റെ വീട്ടുജോലിക്കാരായ ദീപേഷ് സാവന്തും സാമുവല്‍ മിരാന്‍ഡയും ഇവരില്‍ നിന്നും മയക്കുമരുന്ന് വാങ്ങിയതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു.

എന്നാല്‍ ബോളിവുഡിലെ താരങ്ങളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ്. മല്‍ഹോത്ര നിഷേധിച്ചു.

മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന റിയ ചക്രവര്‍ത്തിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബോളിവുഡിലെ ഇരുപത്തഞ്ചോളം താരങ്ങള്‍ എന്‍.സി.ബി.യുടെ നിരീക്ഷണത്തിലാണെന്ന വാര്‍ത്തയാണ് മല്‍ഹോത്ര നിഷേധിച്ചത്.

ബോളിവുഡ് താരങ്ങളുടെ പട്ടിക എന്‍.സി.ബി. തയ്യാറാക്കിയിട്ടില്ലെന്നും മയക്കുമരുന്നു ഇടപാടുകാരുടെ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നതെന്നും അതനുസരിച്ചാണ് അറസ്റ്റുകള്‍ നടക്കുന്നതെന്നും മല്‍ഹോത്ര വ്യക്തമാക്കി.

ചോദ്യം ചെയ്യലില്‍ കുറ്റകരമായ പ്രസ്താവനകള്‍ നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും തെറ്റായ വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും റിയ ചക്രബര്‍ത്തി ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയതിന് പുറകെയാണ് എന്‍ സി ബിയുടെ പുതിയ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here