‘ജനങ്ങളെയും മാധ്യമങ്ങളെയും അറിയിച്ചുള്ള പൊതു പരിപാടി ആണോ രഹസ്യം’? അനില്‍ അക്കരക്ക് മറുപടിയുമായി മന്ത്രി എ സി മൊയ്തീന്‍

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പൊതു പരിപാടിയില്‍ പങ്കെടുത്ത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന് എതിരെ അനില്‍ അക്കര എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എ.സി മൊയ്തീന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്ത് എത്തിയത്.

പൊതു ജനങ്ങളെയും മാധ്യമങ്ങളെയും അറിയിച്ചുള്ള പൊതു പരിപാടി ആണോ രാത്രി 9 മണിക്ക് ശേഷം ഒരു പരിപാടികളില്ലാതെ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നതാണോ ‘രഹസ്യം’ മെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു

സെപ്റ്റംബര്‍ 13 ഉച്ചയ്ക്ക് 12 മണിക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസലേഷന്‍ എമര്‍ജന്‍സി ഐ.സി.യുവിന്റെ ഉദ്ഘാടനവും കിടപ്പ് രോഗികള്‍ക്ക് കിടക്കയ്ക്കരികില്‍ പൈപ്പുകള്‍ വഴി ആവശ്യത്തിന് ഓക്‌സിജന്‍ ഉറപ്പാക്കുന്ന ‘പ്രാണ എയര്‍ ഫോര്‍ കെയര്‍ ‘പദ്ധതിയില്‍ അംഗങ്ങളായ സ്‌പോണ്‍സേര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവുമായിരുന്നു മന്ത്രിയുടെ പരിപാടികള്‍.

ഇതുസംബന്ധിച്ച വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.എന്നാല്‍ ഈ പരിപാടിയാണ് ‘രഹസ്യ’ പരിപാടി എന്ന രീതിയില്‍ അനില്‍ അക്കര എംഎല്‍എ പ്രചരിപ്പിച്ചത്.കോണ്ഗ്രസ് പോഷക സംഘടനയായ എന്‍.ജി.ഒ. അസോസിയേഷന്‍ നേതാവ് നാരായണനും മന്ത്രിക്ക് ഒപ്പം ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മെഡിക്കല്‍ കോളേജിലേക്ക് വരുന്നവരെയും പോകുന്നവരെയും നോക്കാനും അനാവശ്യമായ സന്ദര്‍ശകര്‍ ഉണ്ടെകില്‍ ഒഴിവാക്കാനും ഒരു എം.എല്‍.എ. രാത്രി പോയി നിര്‍ദ്ദേശം നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുമെന്നും മന്ത്രി പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുത്യര്‍ഹമായ സേവനം നടത്തുന്ന ആശുപത്രിയേയും ജില്ലാ ഭരണകൂടത്തേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും താറടിച്ച് കാണിക്കുന്നതും ഉത്തരവാദിത്വമുള്ള ഒരു എം.എല്‍.എയ്ക്ക് യോജിച്ച പ്രവൃത്തിയാണോ എന്നും എന്‍.ഐ.എ. അന്വേഷണം നേരിടുന്ന പ്രതികളെ കാണാന്‍ ഒരു ജനപ്രതിനിധി അസമയത്ത് ആശുപത്രിയില്‍ പോയതിലൂടെ എന്താണ് പൊതുസമൂഹം മനസ്സിലാക്കേണ്ടത് എന്നും ഒരു അട്ടിമറി ശ്രമത്തിന്റെ ഭാഗമായാണോ അസമയത്ത് ജനപ്രതിനിധി ആശുപത്രിയിലെത്തിയത് എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

സ്വര്‍ണ്ണക്കടത്ത് അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങുന്നതറിഞ്ഞതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുകയും നെഞ്ചിടിപ്പു കൂടുകയും ചെയ്തതിന്റെ ഫലമായി എന്തും ചെയ്യുന്ന അവസ്ഥയിലാണ് യു.ഡി.എഫുകാര്‍ എന്ന് പറഞ്ഞാണ് മന്ത്രിയുടെ ഫെയ്ബുക്ക് അവസാനിക്കുന്നത്.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയതുമായി ബന്ധപെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വടക്കാഞ്ചേരി…

Posted by A C Moideen on Wednesday, 16 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here