കൂടത്തില്‍ മരണം: കാര്യസ്ഥന്റെ മൊഴി വ്യാജം: നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്

തിരുവനന്തപുരം കരമന ജയമാധവന്‍ നായരുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലീസ്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയ പൊലീസിന് കോടികളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ നടന്ന ഗൂഡാലോചനയെ കുറിച്ചും വിവരം കിട്ടി. കാര്യസ്ഥന്‍ രവീന്ദ്രന്റെ മൊഴി ഇതോടെ വ്യാജമാണെന്ന് തെളിയുകയാണ്. രവീന്ദ്രനെ പ്രതിചേര്‍ക്കുന്നത് ജില്ലാ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു.

കൂടത്തില്‍ കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളില്‍ മരിച്ചത്. കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവന്‍ നായരുടെ മരണമായിരുന്നു ഒടുവിലത്തേത്.

ജയമാധവന്‍ നായരുടെ മരണ ശേഷം നൂറു കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ കാര്യസ്ഥനായ രവീന്ദ്രന്‍നായരും അകന്ന ബന്ധുക്കളും ചേര്‍ന്ന് പങ്കിട്ടെടുത്തത് കേസില്‍ ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്രന്‍ നായരുടെ ഇടപെടലുകളില്‍ സംശയമുണര്‍ത്തുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഇതാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായത്.

അബോധാവ്‌സഥയില്‍ വീട്ടില്‍ കണ്ട ജയമാധവന്‍ നായരെ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചുവെന്നായിരുന്നു കാര്യസ്ഥന്‍ രവീന്ദ്രന്‍ നല്‍കിയ മൊഴി. മരണത്തിന് മുമ്പ് സ്വത്തുക്കള്‍ വില്‍ക്കാന്‍ തനിക്ക് അനുമതി പത്രം നല്‍കിയെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി ശരിയില്ലെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഓട്ടോ ഡ്രൈവറുടെ മൊഴിയാണ് ഇതില്‍ പ്രധാനം. ജയമാധവന്‍ നായരെ താന്‍ ആശുപത്രിയില്‍ കൊണ്ടുപോയിട്ടില്ലെന്നാണ് ഓട്ടോ ഡ്രൈവറുടെ മൊഴി.

സമീപത്തെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം അയല്‍വാസികളെ അറിയിക്കാതെ വേലക്കാരിയെ വിളിച്ചുവരുത്തി അരമണിക്കൂറിന് ശേഷം എന്തിനാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെതെന്ന കാര്യവും സംശയം ഉണര്‍ത്തുന്നു. മാത്രമല്ല ജയമാധവന്റെ വീട്ടില്‍ വച്ച് വില്‍പ്പത്രം തയ്യാറാക്കി സാക്ഷികള്‍ ഒപ്പിട്ടുവെന്ന മൊഴിയും കളവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാനസിക വിഷമകളുണ്ടായിരുന്ന ജയമാധവന് മദ്യം വാങ്ങി നല്‍കിയിരുന്നുവെന്നതിന് രവീന്ദ്രന്‍ തന്നെ രേഖപ്പെടുത്തിയ ഡയറിയാണ് അന്വേഷണ സംഘത്തിന് തുമ്പായത്. രവീന്ദ്രനെ പ്രതിചേര്‍ക്കുന്നതിനാവശ്യമായ തെളിവ് ശേഖരണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച്.

ജയമാധവന്റെ മരണത്തിനു ശേഷം അകന്ന ബന്ധുവായ മുന്‍ കളക്ടര്‍ മോഹന്‍ദാസ് ഉള്‍പ്പെടെയുളളവര്‍ യോഗം ചേര്‍ന്ന് രേഖകളുണ്ടാക്കി സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഗൂഡാലോചന നടത്തിയതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചു. ഈ സാഹചര്യത്തിലാണ് ഉമാമന്ദിരത്തിന്റെ സ്വത്തുക്കളുടെ വില്‍പ്പനയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തടയണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈംബ്രാഞ്ച് കോര്‍പ്പറേഷനും രജിസ്‌ട്രേഷന്‍ വകുപ്പിനും കത്തു നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News