നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണം ബോളിവുഡ് താരം ദീപിക പദുക്കോണിലേക്കും.
ദീപികയുടെ മാനേജരായ കരിഷ്മ പ്രകാശിനെയും ക്വാന്‍ ഏജന്‍സിയുടെ സി ഇഒ ആയ ധ്രുവ് ചിത്‌ഗോപേക്കറിനെയും ചോദ്യം ചെയ്യാന്‍ ഒരുങ്ങി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ.
ചൊവ്വാഴ്ച എന്‍സിബി ഇരുവര്‍ക്കും സമന്‍സ് അയച്ചു. ക്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയിലെ ജോലിക്കാരിയാണ് ദീപികയുടെ മാനേജരായ കരിഷ്മ.
റിയയെ ചോദ്യം ചെയ്യലിനിടയില്‍ ഈ മൂന്നു സ്ത്രീകളുടെയും പേരുകള്‍ ഉയര്‍ന്നുവന്നെന്നും എന്നാല്‍ ഇവര്‍ക്ക് റിയയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് വ്യക്തമായിട്ടില്ലെന്നുമാണ് എന്‍സിബി പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് സുശാന്തിന്റെ മുന്‍ മാനേജരായ ശ്രുതി മോദിയ്ക്കും ടാലന്റ് മാനേജര്‍ ജയ സാഹയ്ക്കും എന്‍സിബി സമന്‍സ് അയച്ചിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ഡിസൈനര്‍ സിമോണ്‍ ഖമ്പട്ട എന്നിവര്‍ക്ക് ഈ ആഴ്ച തന്നെ സമന്‍സ് അയക്കുമെന്നും എന്‍സിബി ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി എസ് മല്‍ഹോത്ര അറിയിച്ചു. മറ്റൊരു നടന് സമന്‍സ് നല്‍കാനും സാധ്യതയുണ്ടെന്നും എന്‍സിബി അധികൃതര്‍ അറിയിച്ചു.
റിയ ചക്രബർത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നിലവില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
നിരവധി മയക്ക് മരുന്ന് ഇടപാടുകാരാണ് മുംബൈയിലും ഗോവയിലുമായി ഇതിനോടകം പിടിയിലായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതിനകം 19 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here