കാമുകിയുടെ പേരില്‍ സന്ദേശം അയച്ച് പുറത്ത് എത്തിച്ചു; വടികൊണ്ട് അടിച്ച് കൊന്നു

വൈപ്പിന്‍ ചെറായിയില്‍ അടിയേറ്റു മരിച്ച പ്രണവ് പുലര്‍ച്ചെ വീട്ടില്‍ നിന്ന് ഇറങ്ങിയത് കാമുകിയുടെ പേരിലെത്തിയ സന്ദേശം വിശ്വസിച്ച്. ഇപ്പോള്‍ തന്നെ വരണമെന്ന് ആവശ്യപ്പെട്ട് യുവതിയുടേതെന്നു തോന്നിക്കുന്ന സമൂഹമാധ്യമ പേജില്‍ നിന്നാണ് പ്രണവിന് സന്ദേശം വന്നത്.

അതിരാവിലെ ഇറങ്ങിപ്പോകുന്നതു കണ്ട് അമ്മ പ്രണവിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചെങ്കിലും ഒരാള്‍ വിളിച്ചെന്നും ഉടനെ വരുമെന്നും പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ പ്രതികള്‍ യുവതിയുടെ പേരില്‍ നിര്‍മിച്ച വ്യാജ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് ക്രിമിനല്‍ സംഘം സന്ദേശം അയയ്ക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. കേസില്‍ ശരത്, ജിബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മരിച്ച പ്രണവുമായി പ്രണയത്തിലായിരുന്ന യുവതി ക്രിമിനല്‍ സംഘത്തിലെ ശരത് എന്ന യുവാവുമായി അടുപ്പത്തില്‍ ആയതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് എന്നാണ് വിവരം. പെണ്‍കുട്ടി പ്രണവുമായും അടുപ്പം സൂക്ഷിക്കുന്നു എന്ന ചിന്തയിലാണ് പ്രണവിനെ ഇല്ലാതാക്കാന്‍ ശരത് തീരുമാനിക്കുന്നത്. ഇതിന് സുഹൃത്തുക്കളെ കൂടി കൂട്ടു പിടിക്കുകയായിരുന്നു.

ഏതു രാത്രിയിലും യുവതി വിളിച്ചാല്‍ പ്രണവ് ഇറങ്ങി വരുമെന്ന് അറിയാമായിരുന്ന ശരത്തും സംഘവും ആദ്യം പെണ്‍കുട്ടിയെക്കൊണ്ടു തന്നെ വിളിപ്പിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പെണ്‍കുട്ടിയെ ഇതിലേക്കു വലിച്ചിഴയ്‌ക്കേണ്ട എന്നതിനാല്‍ യുവതിയുടെ പേരില്‍ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്യുകയായിരുന്നു. അര്‍ധരാത്രി പ്രണവിനെ സമൂഹമാധ്യമത്തിലൂടെ വിളിച്ച് ഉണര്‍ത്തി ചാറ്റ് ചെയ്ത് ഇറങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.

പ്രതികളും മരിച്ച പ്രണവുമെല്ലാം നേരത്തെ പരിചയക്കാരായിരുന്നെങ്കിലും പ്രത്യേക സ്വഭാവക്കാരനായിരുന്ന പ്രണവ് ഒറ്റതിരിഞ്ഞ് നടക്കുന്നതായിരുന്നു പതിവ്. കാമുകി ആവശ്യപ്പെട്ടതനുസരിച്ച് ഇറങ്ങി വന്ന പ്രണവിനെ കാത്തുനിന്ന സംഘം ശീമക്കൊന്നയുടെ വടി ഉപയോഗിച്ച് അടിച്ച് വകവരുത്തുകയായിരുന്നു. തലയ്‌ക്കേറ്റ അടി ഗുരുതരമായതാണ് മരണകാരണം.

പുലര്‍ച്ചെ നാലുമണിയോടെയാണ് പള്ളത്താംകുളങ്ങര ബീച്ചിലേക്ക് എത്തുന്ന ഭാഗത്ത് പോക്കറ്റ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. പ്രണവിനെ അടിക്കുന്നതിന് ഉപയോഗിച്ച വടിയും പൊട്ടിയ ട്യൂബ് ലൈറ്റും സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇതുവഴി മല്‍സ്യത്തൊഴിലാളികള്‍ വാഹനത്തില്‍ പോയെങ്കിലും മൃതദേഹം കണ്ടിരുന്നില്ല. നാലുമണിയോടെ ഇവിടെ എത്തിയ മല്‍സ്യത്തൊഴിലാളികളാണ് പ്രണവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ലോക്ഡൗണിനെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ പോലും വരാതായതോടെ ബീച്ച് പ്രദേശങ്ങളെല്ലാം വിജനമായ സാഹചര്യമാണുള്ളത്. പ്രദേശം ലഹരി മരുന്നു സംഘവും ഗുണ്ടകളും കീഴടക്കിയിരിക്കുകയാണ്. ഈ കേസിലെ പ്രതിയും മരിച്ച യുവാവും ഉള്‍പ്പടെയുള്ളവരെല്ലാം ലഹരി ഉപയോഗിക്കുന്നവരും വില്‍പന നടത്തുന്നവരുമാണെന്ന് നാട്ടുകാര്‍ പറയുന്നു.

നേരത്തെ ലഹരി വില്‍പന നടത്തുന്ന ഒന്നോ രണ്ടോ സംഘമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ലഹരി ഉപയോഗിക്കുന്നവരുടെയും ഇടപാടുകാരും കൂടുതലാണ്. അതുകൊണ്ടു തന്നെ സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ഇവിടെ പതിവാണ്. മരിച്ച പ്രണവ് കൂടുതല്‍ അക്രമകാരിയും ആളുകളുമായി കലഹമുണ്ടാക്കാറുണ്ടായിരുന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here