ഇടപെടല്‍ അസാധാരണം; സിബിഐ അല്ല ആരുവന്നാലും ബിജെപിയുടെ മുന്നില്‍ കീഴടങ്ങില്ല: കോടിയേരി

ലൈഫില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഇടപെടല്‍ അസാധാരണവും അസ്വാഭാവികവുമാണെന്ന് കോടിയേരി. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

സംസ്ഥാന സര്‍ക്കാരിനെ മറികടന്നുകൊണ്ടുള്ള ഒരു ഇടപെടലാണ് ഇപ്പോള്‍ സിബിഐ നടത്തിയിരിക്കുന്നത്. അതിനെയാണ് എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് ഈ ഇടപെടല്‍ നടത്തിയിരിക്കുന്നത്. സിബിഐയുടെ വരവ് സദുദ്ദേശ പരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലാവ്‌ലിന്‍ എന്ന് പറഞ്ഞുകൊണ്ടല്ലെ കുറേ നാള്‍ നടന്നത്. പിണറായി വിജയനെ കുടുക്കിയിടാനുള്ള കേസാണെന്ന് കോടതി പറഞ്ഞില്ലെ.

സിബിഐയെ പലസംസ്ഥാനങ്ങളിലും രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. അന്വേഷണം നടത്തുന്നതിനോട് എതിരല്ല. രാഷ്ട്രീയ ഉദ്ദേശത്തോടുകൂടി അന്വേഷണം നടത്തുമ്പോള്‍ അത് തുറന്ന് കാണിക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ അല്ല ആരുവന്നാലും ബിജെപിയുടെ മുന്നില്‍ സിപിഐ എം കീഴടങ്ങില്ല. സിബിഐയേ കാട്ടി വിരട്ടാന്‍ വരണ്ട. സിബിഐയുടെ വരവിന് രാഷ്ട്രീയ ഉദ്ദേശമാണ്‌. ലൈഫ് മിഷനെ അഗ്‌നിശുദ്ധി വരുത്താന്‍ വിജിലന്‍സ് മതിയെന്നും കോടിയേരി പറഞ്ഞു.

സ്വര്‍ണ കടത്ത് നടത്തിയ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യാന്‍പോലും എന്‍ഐഎക്ക് സാധിച്ചില്ല. സ്വര്‍ണക്കടത്തിന്റെ മറവില്‍ സംസ്ഥാനത്ത് മറ്റ് പലതും ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമാണ് സിബിഐയെ ഉപയോഗിച്ചുകൊണ്ടുള്ള അന്വേഷണം

‘ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തില്‍ ബിജെപി ശത്രുവല്ല എന്ന നിലപാട് ലീഗ് സ്വീകരിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലെത്തിച്ച് ലീഗിന് ആധിപത്യമുള്ള ഒരു സര്‍ക്കാരിനെ ഉണ്ടാക്കണമെന്നാണ് ലീഗിന്റെ ആഗ്രഹം.

കഴിഞ്ഞ മന്ത്രിസഭയില്‍ ഗണ്യമായ വകുപ്പുകളും നിയന്ത്രണങ്ങളും യുഡിഎഫിനായിരുന്നു. അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ഇനി യുഡിഎഫ് ഭരണത്തില്‍വന്നാല്‍ കോണ്‍ഗ്രസിനെക്കാള്‍ സ്ഥാനങ്ങള്‍ ലഭിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. അതിനായി മുസ്ലിം ലീഗാണ് ജമാഅത്തെ ഇസ്ലാമിയുമായി മുന്നണിയുണ്ടാക്കാന്‍ തീരുമാനിച്ചത്.

എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കാന്‍ അവര്‍ തീരുമാനിച്ചു. ഇത് ലീഗിന് ആധിപത്യമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി യുഡിഎഫും മുന്നണി വിപുലമാക്കാന്‍ എടുത്ത തീരുമാനം ഇത്തരം ശക്തികളെ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ്. ജമാഅത്തെ ഇസ്ലാമിയാണ് ഇന്ന് മുസ്ലിം ലീഗിനെ നയിക്കുന്നത്. ലീഗ് ഇപ്പോഴെടുക്കുന്ന പല തീരുമാനങ്ങളിലും അതിന്റെ പ്രതിഫലനങ്ങളുണ്ട്’; കോടിയേരി പറഞ്ഞു.

Read more: https://www.deshabhimani.com/news/kerala/cbi-kodiyeri-balakrishnan/897597

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here