പശ്ചാത്തല വികസനത്തിന് രണ്ട് ലക്ഷം കോടിയുടെ പുതിയ പദ്ധതി: മന്ത്രി തോമസ് ഐസക്‌

പശ്ചാത്തല വികസനത്തിന് രണ്ട് ലക്ഷം കോടിയുടെ പുതിയ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കിഫ്ബി മാതൃകയിലാകും പുതിയ സംവിധാനം. വികസനത്തിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. പുതിയ പശ്ചാത്തല സൗകര്യങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പുതിയ തൊഴിലവസരം ഉണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കേരളത്തിന്‍റെ പശ്ചാത്തല വികസനം അത് ഇനിയും വലിയ തോതിൽ കൈവരിക്കാനുണ്ട്. ഇൗ ലക്ഷ്യം മുന്നിൽ കണ്ടാണ് രണ്ട് ലക്ഷം കോടി രൂപയുടെ പൊതുനിക്ഷേപത്തിനുള്ള പദ്ധതി നടപ്പാക്കാൻ സർക്കാർ പദ്ധതിയിടുന്നത്. ഇതിനായി കിഫ്ബി പോലെയുള്ള മാതൃകകൾ കൊണ്ടുവരും. രണ്ടുലക്ഷം കോടി രൂപ എന്നത് ചെറുതല്ല. ബജറ്റിൽ നിന്നും 75000 കോടി രൂപ വരെ പൊതുനിക്ഷേപം നടത്താം. രണ്ടുലക്ഷം കോടി രൂപയുടെ പൊതു നിക്ഷേപം നടത്തി കേരളത്തെ പരമ്പരാഗത വികസന രീതിയിൽ നിന്ന് മാറ്റിയേ മതിയാകൂവെന്നും ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു.

വികസനത്തിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. പുതിയ പശ്ചാത്തല സൗകര്യങ്ങൾ വരുന്നതിന്റെ ഫലമായി അഭ്യസ്തവിദ്യർക്ക് കഴിവിന്റെ അടിസ്ഥാനത്തിൽ പുതിയ തൊഴിലവസരം സംസ്ഥാനത്ത് ഉണ്ടാകുകയും ചെയ്യും.വിവാദങ്ങളെ ഭയന്ന് പദ്ധതികളും ചുവടുവയ്പ്പുകളും വേണ്ടെന്ന് വയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു.

പൊതു നിക്ഷേപത്തിന് പണം സ്വരൂപിക്കാൻ വളരെ നൂതനമായ രീതികൾ അവലംബിക്കേണ്ടിവരും. കിഫ്ബി പണം സ്വരൂപിക്കുന്നത് സംസ്ഥാന വിരുദ്ധമായ നിബന്ധന സ്വീകരിച്ചല്ല. സംസ്ഥാന സർക്കാരിന് നേരിട്ട് വിവിധ സ്ഥാപനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാനാവാത്തതിനാൽ പുതിയ സ്ഥാപനങ്ങൾ വഴി അത് നേടിയെടുക്കാം. എത്രയും വേഗത്തിൽ പദ്ധതി നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here