കൊവിഡ് രണ്ടാം തരംഗത്തിലേക്കെന്ന് മന്ത്രി ശൈലജ ടീച്ചര്‍; കേരളത്തിന്റെ പ്രതിരോധ രീതി ശരിയെന്ന് തെളിഞ്ഞു; പ്രതിപക്ഷ സമരം രോഗികളെ വര്‍ധിപ്പിച്ചു; ജാഗ്രത ശക്തമാക്കണമെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.

ഉണ്ടാകാന്‍ പാടില്ലാ തരത്തില്‍ ചില അനുസരണക്കേടുകള്‍ കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായി. സമരങ്ങള്‍ കൂടിയതോടെ കേസുകളും കൂടി. കോവിഡിന്റെ രണ്ടാം തരംഗമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ കേരളത്തില്‍ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത്. 0 .39 ശതമാനമാണ് മരണനിരക്ക്. 20-40 ഇടയില്‍ ഉള്ളവര്‍ക്കാണ് കൂടുതല്‍ കോവിഡ് ബാധിച്ചതെങ്കിലും മരിച്ചവരില്‍ 72% പേരും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

കേരളം സ്വീകരിച്ച മാതൃക ശരിയായിരുന്നു എന്നാണ് മറ്റ് സ്ഥലങ്ങളിലെ അനുഭവം പഠിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്റെ നിരക്ക് വളരെ കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. എല്ലാവര്‍ക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളം സ്വീകരിച്ചത്. ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 1,14,530 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്ത് കോവിഡ് നെഗറ്റീവായാല്‍ മാത്രമെ ആശുപത്രിയില്‍ നിന്ന് വിടുന്നുള്ളു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം രോഗലക്ഷണമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന രീതി പലയിടത്തും ഉണ്ട്. പരിശോധനയും കേരളത്തില്‍ കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News