ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും നടത്തിയത് സ്വാഭാവിക പ്രതിഷേധമെന്ന് പുകാസ

തിരുവനന്തപുരം: അശ്ലീലപരാമര്‍ശം നടത്തിയ വിജയ്.പി.നായര്‍ എന്നയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പുരോഗമന കലാ സാഹിത്യസംഘം ആവശ്യപ്പെട്ടു.

പുരോഗമന കലാസാഹിത്യസംഘം പ്രസ്താവന: യൂടൂബ് ചാനലിലൂടെ സ്ത്രീകളെ നിരന്തരം അശ്ലീലമായി അപമാനിച്ചുകൊണ്ടിരിക്കുന്ന വിജയ്.പി.നായര്‍ എന്നയാളെ അറസ്റ്റ് ചെയ്യണമെന്ന് പുരോഗമന കലാ സാഹിത്യസംഘം ആവശ്യപ്പെടുന്നു. അയാള്‍ക്കെതിരെ സിനിമാ ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും നടത്തിയ പ്രതിഷേധം സ്വാഭാവികമാണ്.

മാന്യമായ ജീവിതവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നവര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിയില്ല. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാവണം. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളുടെ അപര്യാപ്തതകള്‍ പലവിദഗ്ദരും ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് കഠിനശിക്ഷ കിട്ടുന്ന വിധത്തില്‍ നിയമത്തെ പരിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് ഇന്നലെ തിരുവനന്തപുരത്ത് നടന്ന സംഭവം വ്യക്തമാക്കുന്നു.

സമൂഹത്തിന്റെ മുന്നിലേക്കു വരുന്ന പ്രതിഭാശാലികളായ വനിതകള്‍ക്ക് നേരെ അവരെ വ്യംഗമായി സൂചിപ്പിച്ചു കൊണ്ട് കേട്ടാലറക്കുന്ന തെറിയഭിഷേകമാണ് വിജയ്.പി.നായര്‍ പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്നത്. സംഘപരിവാറിന്റെ സുരക്ഷയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കുലസ്ത്രീ സദാചാര സങ്കല്പങ്ങളുടെ പിന്‍ബലത്തിലാണ് ഈ ആക്ഷേപങ്ങള്‍ എന്നത് സംഗതിയെ കൂടുതല്‍ ഗൗരവതരമാക്കുന്നു. ഇത് ഒരു വ്യക്തിയുടെ മാനസിക വൈകല്യമായി കാണാന്‍ കഴിയില്ല. സമൂഹത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്ന മനുവാദി ഫ്യൂഡല്‍ ജീര്‍ണ്ണതയുടെ ബഹിര്‍സ്ഫുരണങ്ങളാണിത്. സതിയനുഷ്ടിച്ചിരുന്ന സ്ത്രീത്വമാണ് ഇവരുടെ മാതൃക.

ആധുനിക ജനാധിപത്യ കേരളത്തെ പിന്‍നടത്താനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരെ സ്ത്രീകളുടെ സംഘടിത പ്രതിരോധമാണ് ഉണ്ടാവേണ്ടത്. മുന്നിലേക്ക് വരുന്ന സ്ത്രീക്കൊപ്പം പൊതുസമൂഹം എല്ലായ്‌പ്പോഴും നിലയുറപ്പിക്കണമെന്ന് പുകാസ പ്രസിഡണ്ട് ഷാജി എന്‍.കരുണ്‍, ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News