”വാ തുറന്നാല്‍ ഊളത്തരവും തെറിയും പറയുന്ന പിസി ജോര്‍ജിന് സ്ത്രീകള്‍ തെറി വിളിക്കരുതെന്ന് പറയാന്‍ എന്ത് അവകാശം?; അങ്ങേരെ ജയിപ്പിച്ചു വിടുന്ന ജനത്തെ ഓര്‍ത്തു നാണം തോന്നുന്നു” മറുപടിയുമായി നസീര്‍ ഹുസൈന്‍

സ്ത്രീകള്‍ തെറി പറയാന്‍ പാടില്ലെന്ന് പറഞ്ഞ പിസി ജോര്‍ജിന് മറുപടിയുമായി നസീര്‍ ഹുസൈന്‍ കിഴക്കേടത് എന്ന യുവാവ്. നസീര്‍ ഹുസൈന്‍ എഴുതിയ കുറിപ്പ് സംവിധായകന്‍ ജിയോ ബേബിയും ഷെയര്‍ ചെയ്തിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:

ചില തെറികള്‍ പറയാനുള്ളതാണ്…
ചന്ത പെണ്ണുങ്ങള്‍ സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന പെണ്ണുങ്ങള്‍ എന്ന് വിജയ് പി നായര്‍ എന്ന സങ്കിയെ തല്ലിയ സ്ത്രീകളെ കുറിച്ച് പിസി ജോര്‍ജ് പറഞ്ഞു കേട്ടതാണ് ഇന്നത്തെ ഏറ്റവും വലിയ തമാശ.

അയാളെ തല്ലിയ സമയത്ത് അവര്‍ തെറി പറഞ്ഞുവത്രേ, പറയുന്നത് വായെടുത്താല്‍ ഊളത്തരവും തെറിയും പറയുന്ന പിസി ജോര്‍ജ്. അങ്ങേരെ ജയിപ്പിച്ചു വിടുന്ന ആളുകളെ ഓര്‍ത്തു നാണം തോന്നുന്നു.
പറയാന്‍ വന്നത് അതല്ല. ചന്ത പെണ്ണുങ്ങള്‍ എന്നത് ഒരു കുറച്ചിലായിട്ട് പിസി ജോര്‍ജിന് തോന്നാന്‍ കാരണമെന്താണ്? എന്റെ ചെറുപ്പത്തില്‍ കൊവേന്ത ചന്തയില്‍ പച്ചക്കറിയും മീനും വില്‍ക്കുന്ന അനേകം ചന്ത പെണ്ണുങ്ങളെ കണ്ടും അതിലെ ചിലര്‍ അയല്പക്കകാരായി ഉണ്ടായി അടുത്ത് പരിചയവും ഉള്ള ഒരാളാണ് ഞാന്‍.

തേങ്ങയും നെല്ലിക്കാപ്പുളിയും കോഴിമുട്ടയും ഉള്‍പ്പെടെ കുറെ സാധനങ്ങള്‍ ഞാനും കൊവേന്ത ചന്തയില്‍ കൊണ്ടുപോയി വിറ്റിട്ടുമുണ്ട്. പലപ്പോഴും വെളുപ്പിനെ എറണാകുളം മാര്‍ക്കറ്റില്‍ പോയി മൊത്തക്കച്ചവടക്കാരുടെ അടുത്ത് നിന്ന് പച്ചക്കറി വാങ്ങി അത് ബസിലോ ലോറിയിലോ കയറ്റി കൊവേന്ത ബസ് സ്റ്റോപ്പില്‍ കൊണ്ടുവന്നു ഇറക്കി തലച്ചുമടായി മാര്‍ക്കറ്റില്‍ കൊണ്ടുവന്ന ചില്ലറ കച്ചവടം നടത്തി മാന്യമായി അധ്വാനിച്ചു ജീവിക്കുന്നവരാണ് എന്റെ അറിവില്‍ നിങ്ങള്‍ പുച്ഛത്തോടെ പറയുന്ന ഈ ചന്ത പെണ്ണുങ്ങള്‍.

മറ്റു ചിലര്‍ ഫോര്‍ട്ട് കൊച്ചിയിലോ ചെല്ലാനത്തോ പോയി മീന്‍ വാങ്ങി കൊവേന്തയില്‍ കൊണ്ടുവന്ന ചെറിയ പങ്ക് വച്ച് വില്‍ക്കും. രാവിലെ നാലു മണിക്ക് തുടങ്ങുന്ന ജോലിയാനു അവരുടേതും. അവരെ പുച്ഛിക്കാനും കുറ്റം പറയാനും സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരി കിട്ടുന്ന പണം കൊണ്ട് തിന്ന് വീര്‍ത്ത ഒരു രാഷ്ട്രീയക്കാരനും അവകാശമില്ല , പ്രത്യേകിച്ച് വായെടുത്താല്‍ തെറി പറയുന്ന പിസി ജോര്‍ജിന്.

ചന്ത പെണ്ണുങ്ങള്‍ തെറി പറയാറുണ്ട്, കാരണം ജീവിതത്തിന്റെ ഈ തിരക്കിട്ട ഓട്ടത്തിനിടയില്‍ ബസില്‍ വച്ച് ആരെങ്കിലും പിച്ചുകയോ തോണ്ടുകയോ ചെയ്താല്‍ മറ്റു പെണ്ണുങ്ങളെ പോലെ മിണ്ടാതിരിക്കേണ്ട കാര്യം ഇവര്‍ക്കില്ല, ആങ്ങളയോ ഭര്‍ത്താവോ വന്ന് സ്ത്രീകള്‍ക്ക് വേണ്ടി പ്രതികരിക്കേണ്ട ഗതികേടും അവര്‍ക്കില്ല, നല്ല പണിയെടുത്ത് തഴമ്പിച്ച കയ്യുണ്ട്, മാര്‍കെറ്റില്‍ നിലനിന്നു പോകുന്നതിനിടയില്‍ പഠിച്ച തെറിയും ഉണ്ടാകും. അത് അവര്‍ ആവശ്യമുള്ള ജോര്‍ജിനെ പോലുള്ള ഞരമ്പ് രോഗികളുടെ അടുത്ത് പ്രയോഗിക്കുകയും ചെയ്യും.

അവരെ അറിയാവുന്നവര്‍ കിട്ടിയത് വാങ്ങി പോകും, കൂടുതല്‍ ചൊറിയാന്‍ നിന്നാല്‍ അടി കിട്ടുകയും ചെയ്യും, ആവശ്യമില്ലാതെ അവര്‍ ആരെയും തെറി വിളിക്കാറുമില്ല, തല്ലാറുമില്ല. എന്റെ ചെറുപ്പത്തില്‍ ഉമ്മയുടെ കൂടെ വെളുപ്പിന് സെക്കന്റ് ഹാന്‍ഡ് തുണിത്തരങ്ങള്‍ എടുക്കാന്‍ എറണാകുളം ചന്തയില്‍ പോയിരുന്ന ഒരാള്‍ ആയത് കൊണ്ട് എനിക്ക് ഇത് നേരിട്ടറിയാം. അന്തി ചര്‍ച്ചകളില്‍ വന്ന് തന്റെ തന്നെ സഹപ്രവര്‍ത്തകരെ ആവശ്യമില്ലാതെ ഊള തെറികള്‍ വിളിക്കുന്ന പിസി ജോര്‍ജിന് ഈ വ്യത്യാസം മനസിലാക്കാന്‍ ഉള്ള മാനസിക വളര്‍ച്ച കാണാന്‍ സാധ്യത കുറവാണു.

തിരുവനന്തപുരത്ത് പഠിക്കുന്ന സമയത്ത് ബസുകളില്‍ മീന്‍ കുട്ടയും കയറ്റി വരുന്ന സ്ത്രീകളുടെ അടുത്തും ഇതേ വീറും ഭാഷയും ഞാന്‍ കണ്ടിട്ടുണ്ട് (ഇപ്പോള്‍ മത്സ്യഫെഡ് അവര്‍ക്ക് പ്രത്യേകം ബസ് ഏര്‍പ്പെടുത്തി എന്ന് തോന്നുന്നു). അവരുടെ ഭാഷ ഒരു പക്ഷെ നിങ്ങള്‍ക്ക് അരോചകമായി തോന്നാം. പക്ഷെ അവര്‍ സ്വന്തം അധ്വാനം കൊണ്ട് ജീവിച്ചു പോകുന്ന സാധാരണക്കാരായ സ്ത്രീകളാണ്.

വേറെ വരുമാനമോ ജോലിയോ ഉണ്ടെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഭാഷയില്‍ ഒക്കെ സംസാരിക്കാന്‍ നന്നായി അറിയാവുന്നവര്‍ , പക്ഷെ നമ്മുടെ സമൂഹത്തിലെ ചില ജോലികളില്‍ പുരുഷന്മാരോട് മുട്ടി നില്‍ക്കണമെങ്കില്‍ ഇങ്ങിനെ ഉള്ള ചില നമ്പറുകള്‍ ഒക്കെ ഇറക്കണം എന്നറിയുന്നവരാണ് അവര്‍, അല്ലാതെ ജോര്‍ജ് സ്വന്തം സ്വഭാവത്തെ കുറിച്ച് കരുതുന്ന പോലെ നാട്ടിലും വീട്ടിലും എപ്പോഴും തെറി പറഞ്ഞു നടക്കുന്നവരല്ല.

അടുത്തറിയുമ്പോള്‍ നമ്മള്‍ പുറത്തു കാണുന്ന ജീവിതസമരം കൊണ്ട് കഠിനമായ തോടിനകത്ത് ഏറ്റവും മൃദുവായ മനസുള്ളവരാണ് ജോര്‍ജ് ഈ പറയുന്ന ചന്ത പെണ്ണുങ്ങള്‍.
രാഷ്ട്രീയക്കാര്‍ക്ക് പൊതുവെയും, നിയമസഭാ സാമാജികര്‍ക്ക് പ്രത്യകിച്ചും കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളെ കുറിച്ചും എങ്ങിനെ മര്യാദയ്ക്ക് , പല ജനവിഭാഗങ്ങളെ വേദനിപ്പിക്കാതെ എല്ലാവരെയും ഉള്‍കൊള്ളുന്ന രീതിയില്‍ ആയി സംസാരിക്കണം എന്നതിനെ കുറിച്ചും സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് ഒരു ക്ലാസ് കൊടുക്കുന്നത് നന്നായിരിക്കും.

പിസി ജോര്‍ജ് കേരളം നിയമസഭയ്ക് ഒരു നാണക്കേടാണ്. ഈ പറഞ്ഞ ചന്ത പെണ്ണുങ്ങള്‍ കൂടി കഷ്ടപ്പെടുന്നത് കൊണ്ടാണ് ജോര്‍ജിന് തന്റെ അണ്ണാക്കിലേക്ക് നാലുനേരം ഭക്ഷണം ഇറക്കാന്‍ കഴിയുന്നത് എന്നോര്‍ത്താല്‍ കൊള്ളാം.

He is nothing but a privileged male chauvinist pig.

ചില തെറികൾ പറയാനുള്ളതാണ്…

ചന്ത പെണ്ണുങ്ങൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന പെണ്ണുങ്ങൾ എന്ന് വിജയ് പി നായർ എന്ന…

Posted by Nazeer Hussain Kizhakkedathu on Sunday, 27 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here