പാലക്കാട് കഞ്ചിക്കോട്ടെ വരുൺ ബീവറേജസ് തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി പ്രതിഷേധം. സി ഐ ടി യു വിൻ്റെ നേതൃത്വത്തിലാണ് ജോലി നഷ്ടപ്പെട്ട തൊഴിലാളികൾ കമ്പനിക്ക് മുന്നിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്.
സെപ്തംബർ 22 ന് വരുൺ ബീവറേജസ് അടച്ചു പൂട്ടാൻ മാനേജ്മെൻ്റ് തീരുമാനിച്ചതോടെ തൊഴിൽ നഷ്ടപ്പെട്ട സ്ഥിരം – കരാർ തൊഴിലാളികളാണ് സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ കമ്പനിക്കു മുന്നിൽ സത്യാഗ്രഹ സമരം നടത്തിയത്.
20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചു പൂട്ടുന്പോള്‍ 112 സ്ഥിരം തൊഴിലാളികളും 250 കരാര്‍ തൊഴിലാളികളും ലോറി ഡ്രൈവർമാരും പുറമെയുള്ള കരാർ തൊഴിലാളികളുമുൾപ്പെടെ കമ്പനിയെ ആശ്രയിച്ച് കഴിയുന്ന അഞ്ഞൂറോളം പേർക്കാണ് തൊഴിൽ നഷ്ടമാവുന്നത്.
പ്രശ്നത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും വരുൺ ബീവറേജസ് തുറന്ന് പ്രവർത്തിക്കണമെന്നും CITU – സംസ്ഥാന കമ്മറ്റി അംഗം എ പ്രഭാകരൻ പറഞ്ഞു.
നേരത്തെ വേതന വർധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ പണിമുടക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയുടെ സാചര്യത്തിൽ പണിമുടക്ക് ഒഴിവാക്കിയിരുന്നു.
ഇതിന് പിന്നാലെ മാർച്ച് 22 ന് ലോക്കൗട്ടിലേക്ക് പോയി കമ്പനി ഇപ്പോൾ പൂർണ്ണമായും അടച്ചുപൂട്ടാൻ തീരുമാനിക്കുകയായിരുന്നു. കുപ്പിവെള്ളത്തിന് വില കുറച്ച സാഹചര്യത്തിൽ ലാഭം കുറഞ്ഞതിനാൽ തൊഴിലാളി സമരത്തിൻ്റെ പേര് പറഞ്ഞ് കമ്പനി അടച്ചു പൂട്ടുകയാണെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.
മുഖ്യമന്ത്രിക്ക് തൊഴിലാളി സംഘടനകൾ നിവേദനം നൽകും. സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here