ആള്‍ദൈവവും സഹോദരനും ചേര്‍ന്ന് മൂന്നു വയസുകാരിയെ മര്‍ദ്ദിച്ചു കൊന്നു

ബംഗളൂരു: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ആള്‍ദൈവവും സഹോദരനും ചേര്‍ന്ന് മൂന്നു വയസുകാരിയെ മര്‍ദ്ദിച്ചു കൊന്നു. കര്‍ണാടക ചിത്രദുര്‍ഗയിലെ അജിക്യതനഹള്ളിയിലാണ് സംഭവം.

പ്രദേശത്ത് ദുര്‍മന്ത്രവാദം നടത്തി വരികയായിരുന്ന രാകേഷ് (21), സഹോദരന്‍ പുരുഷോത്തം (19) എന്നിവര്‍ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായി. കുട്ടിയുടെ ബാധ ഒഴിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് ആള്‍ദൈവമെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവാണ് കുട്ടിയെ മര്‍ദ്ദിച്ചു കൊന്നത്. ചായക്കട നടത്തുന്ന ദമ്പതികളുടെ മകളാണ് മൂന്നു വയസുകാരിയായ പൂര്‍വിക.

രാത്രിയില്‍ ഞെട്ടി ഉണരുന്ന കുട്ടിയെ ബാധ കൂടിയതാകാമെന്ന് വിചാരിച്ച് മാതാപിതാക്കള്‍ പുരുഷോത്തമിന്റെ അടുത്തെത്തിക്കുകയായിരുന്നു. കുട്ടിയുടെ ബാധ ഒഴിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെയും മാതാപിതാക്കളെയും രാകേഷിന്റെ അടുത്തെത്തിക്കുകയായിരുന്നു. നഗരത്തിനോട് ചേര്‍ന്ന സ്ഥലത്തുള്ള കുടിലില്‍ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. യെല്ലമ്മ ദേവിയുടെ ആത്മാവ് തന്നില്‍ കുടിയേറിയിട്ടുണ്ടെന്ന് ആയിരുന്നു ഇയാളുടെ അവകാശവാദം.

കുടിലിനു മുന്നില്‍ കുട്ടിയുമായി എത്തിയതിനു ശേഷം മാതാപിതാക്കളെ കുടിലിലേക്ക് പ്രവേശിപ്പിക്കാതെ പുരുഷോത്തം അകത്തേക്ക് കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ശരീരത്തില്‍ നിന്ന് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഒരു മണിക്കൂറോളം കുട്ടിയെ വടികൊണ്ട് അടിക്കുകയായിരുന്നു. കുട്ടി ബോധം കെട്ടപ്പോള്‍ ബാധ പോയെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് കൈമാറുകയും വീട്ടില്‍ എത്തുമ്പോള്‍ ബോധം ലഭിക്കുമെന്ന് അറിയിക്കുകയുമായിരുന്നു.

വീട്ടിലെത്തിയിട്ടും കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് ചിക്കജ്ജൂര്‍ പൊലീസ് പ്രതികളെ പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News