ബോളിവുഡ് താരം ദീപിക പദുക്കോൺ കൂടാതെ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശ് എന്നിവർക്ക് എൻസിബി ക്ലീൻ ചിറ്റ് നൽകിയതായ വിവരങ്ങളാണ് പുറത്ത് വരുന്നത്.
2017 ലെ വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ ‘മാൽ’, ‘ഹാഷ്’, ‘ഡൂബ്’ തുടങ്ങിയ പദങ്ങൾ വിവിധ തരം സിഗരറ്റുകളുടെ കോഡ് നാമങ്ങളായി ഒരു തമാശക്ക് ഉപയോഗിച്ചിരുന്നതായാണ് പദുകോണും പ്രകാശും എൻസിബി ഉദ്യോഗസ്ഥർക്ക് മുൻപാകെ മൊഴി നൽകിയത്.
നിലവാരം കുറഞ്ഞ സിഗരറ്റിനെ ‘മാൽ’, എന്നും മെലിഞ്ഞതും മികച്ച നിലവാരമുള്ളവയെ ‘ഹാഷ്’, ‘വീഡ്’ കൂടാതെ കട്ടിയുള്ളവയെ ‘ഡൂബ്’ എന്നുമാണ് ചാറ്റിൽ പരാമർശിച്ചിരുന്നതെന്ന് ഇവർ പറഞ്ഞു. പ്രത്യേക മുറികളിലായി എൻസിബി അധികൃതർ പദുക്കോണിനോടും പ്രകാശിനോടും ഒരേ ചോദ്യങ്ങൾ ചോദിച്ചിരുന്നു. രണ്ടു പേരുടെയും മൊഴിയിലെ സാദൃശ്യം സ്ഥിരീകരിച്ചതിനാൽ സംതൃപ്തരാണെന്നാണ് എൻ സി ബി ഉദ്യോഗസ്ഥൻ പറയുന്നത്.
2017 ലെ വാട്ട്‌സ്ആപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എൻസിബി ഇരുവരെയും ചോദ്യം ചെയ്തത്. ചാറ്റിൽ ഉപയോഗിച്ചിരുന്ന ചില രഹസ്യഭാഷയാണ് ഇവർക്ക് മയക്കുമരുന്നുമായ ബന്ധത്തിലേക്ക് വിരൽ ചൂണ്ടിയത്.
നടിയും മാനേജരും ചാറ്റിൽ ഉപയോഗിച്ചിരുന്ന ഗൂഢഭാഷ സംശയത്തിന് ഇടനൽകിയെന്നും മയക്ക് മരുന്നാണെന്ന് കരുതുവാൻ ഇടയാക്കിയെന്നും എൻ സി ബി ഉദ്യോഗസ്ഥൻ പറയുന്നു.
എന്നാൽ ദീപികയെ അഞ്ചു മണിക്കൂറിലധികം ചോദ്യം ചെയ്തു വിട്ടയക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത് മൊഴിയിൽ തൃപ്തരല്ലെന്നായിരുന്നു. ചോദ്യം ചെയ്യലിനിടെ മൂന്നു വട്ടം നടി നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here