
ബാബറി മസ്ജിദ് തകർത്ത കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു.
ഈ വിധി പുറപ്പെടുവിക്കാൻ നീണ്ട 28 വർഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നൽകാൻ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി- വിഎച്ച്പി- ആർഎസ്‌എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്.
കഴിഞ്ഞ വർഷം നവംബർ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തിൽ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു.
ഇപ്പോൾ ലഖ്‌നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികൾ മുഴുവൻ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു.
ഈ വിധി, ഭരണഘടനയാൽ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും. ഈ വിധിക്കെതിരെ സിബിഐ ഉടൻ തന്നെ അപ്പീൽ നൽകണം – പ്രസ്‌താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here