പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം വയലില്‍ ഉപേക്ഷിച്ചു; ഹത്രാസ് മാതൃകയില്‍ മധ്യപ്രദേശിലും കൂട്ടബലാത്സംഗം

മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. അവശനിലയിലായ കുട്ടിയെ വയലിലുപേക്ഷിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

മൂന്ന് പേര്‍ ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ മൂന്നംഗ സംഘമാണ് വീട്ടുകാരെ മര്‍ദ്ദിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരന്‍ പൊലീസിനെ അറിയിച്ചു.

‘വീട്ടുകാരെ മര്‍ദ്ദിച്ചശേഷം പ്രതികള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ആളൊഴിഞ്ഞ പാടത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചശേഷം വയലിലുപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു’- എസ്.പി. ശൈലേന്ദ്ര സിംഗ് ചൗഹാന്‍ പറഞ്ഞു.

അവശനിലയിലായ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

യു.പിയിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി മരിച്ചതിനു തൊട്ടടുത്ത ദിവസമാണ് ഈ സംഭവം. ഹാത്രസ് സംഭവത്തില്‍ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരിക്കുകയാണ്.

സെപ്റ്റംബര്‍ 14നാണ് യു.പിയിലെ ഹാത്രാസില്‍ പെണ്‍കുട്ടി കൂട്ടബാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഹാത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here