രോഗമുക്തി നേടി സീമ ജി നായര്‍; ഹൃദയസ്പര്‍ശിയായ കുറിപ്പ്

കോവിഡില്‍ നിന്നും രോഗമുക്തി നേടിയ അനുഭവം പങ്കുവച്ച് നടി സീമ ജി നായര്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് സീമ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടുന്നത്. കോവിഡിനൊപ്പം ന്യുമോണിയയും ഷുഗറും വന്നതോടെ സങ്കീര്‍ണമായി. തുടര്‍ന്നു വന്ന ഐസിയു ദിനങ്ങളെ പിന്നിലാക്കി ജീവിതത്തിലേക്ക് തിരികെയെത്തിയ അനുഭവമാണ് സീമയിപ്പോള്‍ പങ്കുവയ്ക്കുന്നത്. തനിക്കൊപ്പം പ്രാര്‍ഥനയും പിന്തുണയും തന്ന് കൂടെ നിന്ന ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് സീമയുടെ കുറിപ്പ്.

സീമയുടെ കുറിപ്പ്:

കോവിഡും ഞാനും !

ജീവിതം എന്ന മൂന്നക്ഷരം.. എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.. അതുകൊണ്ട് തന്നെ ഒരറിവായതില്‍ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തില്‍ ആയിരുന്നു ഞാന്‍.എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം. ഇതിനിടയില്‍ ആണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കു ഒരുപോലെ കഷ്ടകാലം വന്നത്.

എല്ലാവര്‍ക്കും കഷ്ടകാലം വരും. ദൈവങ്ങള്‍ക്ക് പോലും വന്നിട്ടുണ്ട്. പക്ഷെ അതിന് സമയവും കാലവും ഉണ്ടായിരുന്നു.ഇത് സമയവും കാലവും ഒന്നുമില്ലാതെ എല്ലാം തകര്‍ത്തെറിഞ്ഞു.

ചൈനയിലെ വുഹാനില്‍ നിന്നും മനുഷ്യരാശിയെ കൊന്നൊടുക്കാന്‍ മനുഷ്യനിര്‍മിതമായ വൈറസ്. എങ്ങും ഭീതിജനകമായ അന്തരീക്ഷം.ലോക രാഷ്ട്രങ്ങള്‍ ഒന്നൊന്നായി തകര്‍ന്നടിഞ്ഞു. ലക്ഷകണക്കിന് മനുഷ്യര്‍ മരിച്ചു വീഴുന്നു. അതിലുപരി രോഗ ബാധിതര്‍ ആവുന്നു. എങ്ങും വിലാപങ്ങള്‍. പ്രാര്‍ത്ഥനകള്‍.. ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നു നമുക്കിതു വരല്ലേയെന്ന്.അല്ലെങ്കില്‍ വന്നവര്‍ ഇതിനെ കുറിച്ച് പറയുന്നത് കേള്‍ക്കുന്നു. ഈ വിവരണം തത്കാലം ഇവിടെ നിര്‍ത്തിയിട്ടു എന്റെ കാര്യത്തിലേക്കു വരാം.

സെപ്റ്റംബര്‍ 4-ാംതീയതിയാണ് ഞാന്‍ കാലടിയില്‍ ഒരു വര്‍ക്കിന് വരുന്നത്. 8 നു ഒരു ചെറിയ ചുമ.. ഞാന്‍ കോവിഡിന്റെ കാര്യം അറിഞ്ഞ നാള്‍മുതല്‍ മാക്‌സിമം മുന്‍കരുതല്‍ എടുക്കുന്നുണ്ടായിരുന്നു. ഇമ്മ്യൂണിറ്റി കൂട്ടാനുള്ളതും, വൈറ്റമിന്‍ സിയും അങ്ങനെ ഓരോന്നും.9 നു രാത്രി തിരികെ ചെന്നൈയിലേക്ക് പോയി. 10-ാം തീയതി ഷൂട്ടില്‍ ജോയിന്‍ ചെയ്തു.11 നു ശരീരത്തിനു നല്ല സുഖം ഇല്ലാത്ത അവസ്ഥ വന്നു. എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകണം എന്ന് പ്രൊഡ്യൂസറിനോട് ഞാന്‍ പറഞ്ഞു.

ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് എന്നെ കൊണ്ടുപോയി.പ്രാഥമിക പരിശോധന,കുറച്ച് മെഡിസിന്‍,ഇഠ സ്‌കാന്‍. അങ്ങനെ ഓരോന്നും.. എല്ലാം കഴിഞ്ഞ് തിരികെ റൂമിലേക്ക്. പക്ഷെ ആരോഗ്യ സ്ഥിതി നന്നായിരുന്നില്ല. എനിക്കെത്രയും വേഗം നാട്ടില്‍ എത്തിയാല്‍ മതി എന്നായിരുന്നു ചിന്ത. ചെന്നൈയില്‍ തങ്ങുന്തോറും ഞാന്‍ കൂടുതല്‍ കുഴപ്പത്തിലേക്കു പോകുന്നതു പോലെ തോന്നി. ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നല്‍.എത്രയും വേഗം നാട്ടില്‍ എത്തണമെന്ന് ഞാന്‍ വാശി പിടിച്ചു.

ആദ്യം ഞാന്‍ വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിന്‍ ഷിപ് യാര്‍ഡിലെ സി.എസ്.ആര്‍ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു. പിന്നെ കാര്യങ്ങള്‍ക്ക് വേഗം കണ്ടു. എറണാകുളത്തെ കോവിഡിന്റെ ചാര്‍ജ്ജു വഹിക്കുന്ന ഡോ. അതുലിനെ വിളിച്ച് സംസാരിക്കുന്നു. അങ്ങനെ ഞാന്‍ ചെന്നൈയില്‍ നിന്ന് റോഡു മാര്‍ഗം കൊച്ചിയിലേക്ക് തിരിച്ചു. ഡോ. അതുലും, പാലിയേറ്റീവിലെ സ്റ്റാഫ് നഴ്‌സ് വിപിനും എനിക്കു വേണ്ടി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. അങ്ങനെ 14-ാം തീയതി രാത്രി 12.45നു കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഞാന്‍ അഡ്മിറ്റായി.

ഒരുപാട് സ്വകാര്യ ആശുപത്രികളുടെ പേരുകള്‍ എന്റെ കണ്മുന്നില്‍ വന്നു. ചെന്നൈ അപ്പോളോ മുതല്‍ അങ്ങനെ പലതും.. പക്ഷെ ഒന്നിലും എന്റെ കണ്ണുകള്‍ ഉടക്കിയില്ല. കണ്മുന്നില്‍ എറണാകുളത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് മാത്രം. പ്രതീക്ഷ തെറ്റിയില്ല. വേഗത്തില്‍ ചികിത്സ തുടങ്ങി.

കോവിഡിനെ ഞാന്‍ ഭയപ്പെട്ടിരുന്നില്ല. പക്ഷെ ന്യൂമോണിയയും ഷുഗറും ഒപ്പം വന്നു. അതാണ് എന്റെ ചികിത്സ സങ്കീര്‍ണ്ണമാക്കിയത്.

ഞാന്‍ ഐ.സി.യുവിലാണെന്ന കാര്യം പലരും അറിഞ്ഞു തുടങ്ങി. എന്നെ കാത്ത് എന്തു ചെയ്യണമെന്നറിയാതെ മെഡിക്കല്‍ കോളേജിലെ കാര്‍ പാര്‍ക്കിങ്ങില്‍ കഴിഞ്ഞു കൂടിയ എന്റെ മോന്‍ അപ്പു (ആരോമല്‍).. പക്ഷെ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ.. ഒരുപാട് പ്രതിസന്ധിയിലൂടെ ജീവിച്ച എനിക്ക് എവിടെയോ കാലിടറുന്നതു പോലെ തോന്നി. എന്നാല്‍ എനിക്കു വേണ്ടി കൂടെ നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ കോളേജിലെ ആര്‍.എം.ഒ. ഡോ. ഗണേഷ് മോഹന്‍, ഹൈബി ഈഡന്‍.എം.പി എന്നിവരെ മറക്കാന്‍ കഴിയില്ല.

എനിക്ക് വേണ്ടി കെടാവിളക്ക് വരെ വച്ച് പ്രാര്‍ത്ഥിച്ചവര്‍, എന്റ മോന്‍ അപ്പൂനെ വിളിച്ച് എന്തിനും കൂടെയുണ്ട് മോന്‍ ടെന്‍ഷന്‍ ആകണ്ട എന്നു പറഞ്ഞവര്‍. ഓരോ പതിനഞ്ചു മിനിട്ടുകൂടുമ്പോഴും വിളിച്ചുകൊണ്ടിരുന്ന രാജീവ് റോഷന്‍, ഇടവേള ബാബു, നന്ദു, ദിനേശ് പണിക്കര്‍, ബിബിന്‍ ജോര്‍ജ്, മായ വിശ്വനാഥ്, ആലപ്പുഴ ബ്രദേഴ്‌സ് ഹോട്ടലിന്റെ ഉടമ ബാലു.. അങ്ങനെ ഒരു പാടു പേര്‍… ഇതറിഞ്ഞ ലോകത്തിന്റെ പല ഭാഗത്തുള്ളവര്‍.. എന്നെ ജീവനു തുല്യം സ്‌നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍.. എല്ലാവരുടെയും പേരെടുത്തു പറയാന്‍ പറ്റില്ലല്ലോ.. അവരുടെയൊക്കെ പ്രാര്‍ത്ഥന ഒന്നു മാത്രമായിരുന്നു.

എനിക്കു വന്ന മിക്ക വോയ്‌സ് മെസേജുകളും കരച്ചില്‍ ആയിരുന്നു. എല്ലാരെയും പോലെയല്ല നിന്റെ കാര്യം, നീ ചെയ്ത നന്മകള്‍ ഇപ്പോള്‍ നിനക്ക് ഈശ്വര കടാക്ഷമായി വരും, ദൈവം കൈവിടില്ല.. എന്നായിരുന്നു.

എന്നെ ഓരോരുത്തരും എത്രത്തോളം സ്‌നേഹിക്കുന്നു എന്നറിഞ്ഞ നിമിഷങ്ങള്‍. ഒരപ്പൂപ്പന്‍ താടി പോലെ പറന്നു നടന്നപ്പോള്‍ ശരീരത്തിനു ഭാരം തോന്നിയിരുന്നില്ല. പക്ഷെ ഒന്ന് കിടന്നപ്പോ ഭാരം എന്താണെന്ന് ഞാന്‍ അറിഞ്ഞു. മനസ്സിനും ശരീരത്തിനും ..

കഴിഞ്ഞ കുറെ നാളുകളായി മനസ്സില്‍ കൊണ്ടു നടന്നിരുന്ന എന്റെ മനസ്സിനെ തകര്‍ത്തെറിഞ്ഞ കുറെ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിരുന്നു. അതില്‍ നിന്നും പുറത്തു കടക്കാന്‍ എനിക്കു പറ്റിയിരുന്നില്ല. തോല്‍പ്പാവക്കൂത്തു പോലെ ഞാന്‍ ആടിക്കൊണ്ടേ ഇരുന്നു. നെഞ്ചില്‍ ആണിയടിച്ചു കയറ്റിയ പല അനുഭവങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ ഞാന്‍ എല്ലാം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ 13-ാം നമ്പര്‍ മുറിയില്‍ ഇറക്കി വെയ്ക്കുകയാണ്. 13 പലര്‍ക്കും നിര്‍ഭാഗ്യ നമ്പര്‍ ആണെന്ന് പറയാറുണ്ട്. പക്ഷെ എനിക്കങ്ങനെ തോന്നിയില്ല.

അങ്ങനെ ഞാന്‍ വീണ്ടും ജീവിതത്തിലേക്ക് .. ഒരുപാടു പേര്‍ക്ക് ജീവന്‍ തിരിച്ചുനല്‍കിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്ള എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്.. നന്ദി.. നന്ദി.. സീമാ .ജി. നായര്‍.

കോവിഡും ഞാനും !!!

ജീവിതം എന്ന മൂന്നക്ഷരം.. എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.. അതുകൊണ്ട് തന്നെ ഒരറിവായതിൽ പിന്നെ…

Posted by Seema G Nair on Wednesday, 30 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here