ഈ നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല: പ്രിയ ബാലുവിന്റെ ഓര്‍മകളില്‍ സുഹൃത്തുക്കള്‍

കാറപകടത്തില്‍പ്പെട്ട് ബാലഭാസ്‌കര്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം. 2018 സെപ്തംബര്‍ 25നുണ്ടായ വാഹനാപകടത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനാണ് അന്തരിച്ചത്. പ്രിയപ്പെട്ട ബാലുവിന്റെ ഓര്‍മകളിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.

ബാലഭാസ്‌കറിന്റെ ഫോട്ടോ വാള്‍പേപ്പറായി വച്ചിരിക്കുന്ന തന്റെ ഫോണിന്റെ ചിത്രമാണ് നടി അനുശ്രീ പങ്കുവച്ചിരിക്കുന്നത്. ”അന്നും ഇന്നും ഈ ഫോണില്‍ ബാലുച്ചേട്ടന്‍.. ഒരിക്കലും മറക്കില്ല,” എന്ന വാക്കുകളോടെയാണ് അനുശ്രീ ചിത്രം പങ്കുവച്ചത്.

ഏറെ വൈകാരികമായൊരു കുറിപ്പാണ് സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി പങ്കുവച്ചിരിക്കുന്നത്.

”നീ ഞങ്ങളെ വിട്ടു പോയിട്ട് രണ്ടു വര്‍ഷമായി. പക്ഷെ നിന്റെ നിരുപാധികമായ സ്‌നേഹവും, സ്റ്റേജിലും അതിന് പുറത്തും നമ്മള്‍ പങ്കിട്ട മനോഹരമായ നിമിഷങ്ങളും എന്നും വിലമതിക്കാനാകാത്ത ഓര്‍മകളാണ്. ഈ നഷ്ടം വിവരിക്കാന്‍ വാക്കുകളില്ല. പക്ഷെ സംഗീതത്തിലൂടെ നീ സൃഷ്ടിച്ച മാജിക് ഇപ്പോഴും ആളുകളെ സുഖപ്പെടുത്തുകയും അവര്‍ക്ക് സമാധാനം നല്‍കുകയും സന്തോഷവും ആശ്വാസവും നല്‍കുകയും ചെയ്യുന്നു. നീയായിരുന്നു എനിക്ക് പിന്തുണ. നീയുണ്ടാക്കിയ ശൂന്യത ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. ഇന്നും ഓരോ ദിവസവും ഞാന്‍ നിന്നെ മിസ് ചെയ്യുന്നു. ഐ ലവ് യു ബാലു,” എന്നാണ് സ്റ്റീഫന്‍ കുറിച്ചത്.

പാതിയില്‍ മുറിഞ്ഞ വയലിന്‍ നാദത്തിന്റെ ഓര്‍മ്മക്ക് 2 വയസ് എന്ന വാക്കുകളോടെയാണ് ഗായകന്‍ വിധു പ്രതാപ് ബാലഭാസ്‌കറിനെ ഓര്‍ത്തത്.

2018 സെപ്തംബര്‍ 25 നു പുലര്‍ച്ചെ 4.30ഓടെ പള്ളിപ്പുറം ജങ്ഷനു സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. സിആര്‍പിഎഫ് ജങ്ഷനു സമീപം നിയന്ത്രണം വിട്ട വാഹനം മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്‌കറെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവര്‍ അര്‍ജുനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബാല ഓക്ടോബര്‍ രണ്ടിനു മരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News