ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഏഴു റൺസ് വിജയം. 165 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. രവീന്ദ്ര ജഡേജയും എം.എസ് ധോണിയും പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല.
സീസണിലെ രണ്ടാം ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇതോടെ നാല് പോയിന്റുമായി പട്ടികയിൽ ഹൈദരാബാദ് നാലാം സ്ഥാനത്തെത്തി. കളിച്ച നാലു മത്സരങ്ങളിൽ മൂന്നും തോറ്റ ചെന്നൈ അവസാന സ്ഥാനത്താണ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 26 പന്തിൽ 51 റൺസെടുത്ത പ്രിയം ഗാർഗാണ് ടോപ് സ്കോറർ. 24 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ ഒരു സിക്സും നാലു ഫോറുമടക്കം 31 റണ്‍സെടുത്തു.
ഹൈദരാബാദിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി.ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ റൺസൊന്നും എടുക്കാതെ മടങ്ങി. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകവെ എട്ടാം ഓവറില്‍ ഷാര്‍ദുല്‍ താക്കൂര്‍ പാണ്ഡെയെ(21 പന്തിൽ 29) മടക്കി. പിന്നാലെ വാർണറും(29 പന്തിൽ 28) പുറത്തായി.
തൊട്ടടുത്ത പന്തില്‍ പ്രിയം ഗാര്‍ഗുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് കെയ്ന്‍ വില്യംസണ്(13 പന്തിൽ 9) റൗണ്ണൗട്ടായി. തുടർന്നു പ്രിയം ഗാര്‍ഗും – അഭിഷേക് ശര്‍മയും ചേർന്നു ഹൈദരാബാദിനെ മുന്നോട്ടു നയിക്കുകയായിരുന്നു. ദീപക് ചാഹർ രണ്ടും സാം കറൻ, ഷർദുൽ താക്കൂർ, ചൗള എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ ചെന്നൈയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. മൂന്നാം ഓവറിൽ ഷെയ്ൻ വാട്സണെ(1) ഭൂവനേശ്വർ ബൗൾഡാക്കി. അംമ്പാട്ടി റായിഡു(8), കേദാർ ജാദവ്(3), ഫാഫ് ഡുപ്ലെസി(22) എന്നിവർ കൂടി പുറത്തായതോടെ 8.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 42 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി ചെന്നൈ.
ക്യാപ്റ്റൻ എം.എസ്. ധോണിയും ജഡേജയും ക്രീസിൽ ഒത്തിച്ചതോടെ ചെന്നൈ സ്കോർ 100 കടന്നു. റ35 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 50 റണ്‍സെടുത്ത രവീന്ദ്ര ജഡേജ 18-ാം ഓവറില്‍ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി.
36 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ധോനി അവസാനം വരെ പൊരുതി നോക്കിയെങ്കിലും വിജയം എത്തിപിടിക്കാനായില്ല. അവസാന ഓവറിൽ 28 വേണ്ടിയിരുന്നെങ്കിലും ചെന്നൈയുടെ പോരാട്ടം ഏഴു റൺസ് അകലെ അവസാനിച്ചു. സാം കറന് അഞ്ചു പന്തില്‍ നിന്ന് 15 റണ്‍സെടുത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here