വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം; യുവാവിനെ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തി

ഹൈദരാബാദ്: 28 വയസ്സുകാരനായ ഹേമന്ത് വ്യാസ് എന്ന യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംഭവത്തില്‍ ഹേമന്തിന്റെ ഭാര്യ അവന്തിയുടെ മാതാപിതാക്കള്‍ ഉള്‍പ്പടെ 14 പേരെ പോലീസ് അറസ്റ്റുചെയ്തു.

ചണ്ഡനഗര്‍ സ്വദേശിയാണ് ഹേമന്ത് വ്യാസ്. അവന്തിയും പ്രദേശവാസിയാണ്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹേമന്തിന്റെ അച്ഛന്‍ സി മുരളീകൃഷ്ണ കുടുംബവുമായി ചണ്ഡനഗറില്‍ താമസമാക്കുന്നത്. അവന്തിയുടെ കുടുംബവുമായി ഹേമന്തിന്റെ കുടുംബത്തിന് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ജാതിയുടെ മതില്‍ ഇരുകുടുംബങ്ങള്‍ക്കിടയിലും ഉണ്ടായിരുന്നു.

ഹേമന്ത് ബിഎസ്സിക്കും അവന്തി ഇന്റര്‍മീഡിയറ്റിനും പഠിക്കുന്ന സമയത്താണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ചില അധ്യാപകര്‍ അവന്തിയുടെ അച്ഛന് സൂചന നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരും തങ്ങളുടെ അടുപ്പം അതീവരഹസ്യമാക്കി വെച്ചു. അവന്തി ബിടെക്കിന് പഠിക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒരു സെല്‍ഫോണ്‍ വാങ്ങി നല്‍കി. ഹേമന്തും അവന്തിയും ഫോണ്‍വഴി ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. അവന്തിയുടെ ഫോണ്‍ ബില്‍ 1400-1500 ആയതോടെ അച്ഛന് സംശയം തോന്നുകയും അവന്തിയെ ശാസിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇരുവരും തങ്ങളുടെ ബന്ധത്തില്‍ ഉറച്ചുനിന്നു.

പഠനം പൂര്‍ത്തിയാക്കിയ ഹേമന്തിന് ഒരു പെയിന്റ് നിര്‍മാണ കമ്പനിയില്‍ ജോലി ലഭിച്ചു. പിന്നീട് കുറച്ചുവര്‍ഷങ്ങള്‍ക്കുളളില്‍ ഇന്റീരിയര്‍ ഡിസൈനറായ ഹേമന്ത് സ്വന്തം ഓഫീസ് ആരംഭിക്കുകയും ചെയ്തു.

2018-ലാണ് അവന്തി എന്‍ജിനീയറിങ് പൂര്‍ത്തിയാക്കുന്നത്. ഹേമന്തിന്റെ വീട്ടുകാരും ബന്ധം അറിഞ്ഞതോടെ ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. 2020 ജൂണ്‍ 9ന് ഇവര്‍ ഒളിച്ചോടി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി. എന്നാല്‍ അവന്തിയുടെ വീട്ടുകാരില്‍ നിന്ന് ഇരുവര്‍ക്കും ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ പോലീസ് സഹായം തേടി. അവന്തിയുടെ വീട്ടുകാരെ വിളിപ്പിച്ച പോലീസ് അവര്‍ക്ക് കൗണ്‍സിലിങ് നല്‍കി മടക്കി അയച്ചു. ഇനി മകളുടെ ജീവിതത്തില്‍ ഇടപെടില്ലെന്ന് പോലീസ് സ്റ്റേഷിനില്‍ വെച്ച് കുടുംബാംഗങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

ഗച്ചിബൗളിയില്‍ വാടകയ്ക്ക് വീടെടുത്ത് ഹേമന്തും അവന്തിയും ജീവിതം ആരംഭിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 24-ന് അവന്തിയുടെ രണ്ടു അമ്മാവന്മാര്‍ ഇവരുടെ വീട്ടിലെത്തുകയും ഇരുവരേയും വലിച്ചിഴച്ച് കാറില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. വഴിയില്‍ വെച്ച് കാറുമാറി കയറുന്നതിനിടയില്‍ ഇവരുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ട അവന്തി പോലീസിലെത്തി വിവരമറിയിച്ചു. എന്നാല്‍ 20 കിലോമീറ്റര്‍ അകലെ നിന്ന് ഹേമന്തിന്റെ മൃതദേഹമാണ് പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്.

ജാതിയുടെ പേരില്‍ നടന്ന ദുരഭിമാനക്കൊലയാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി.അവന്തിയുടെ രണ്ട് അമ്മാവന്മാര്‍, അച്ഛന്‍ ഡി ലക്ഷ്മി റെഡ്ഡി, അമ്മ അര്‍ച്ചന, മൂന്നുവാടകക്കൊലയാളികള്‍ എന്നിവരുള്‍പ്പടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

‘ഒരു നിമിഷം പോലും ഞങ്ങള്‍ വേര്‍പിരിഞ്ഞ് ഇരുന്നിട്ടില്ല. ഹൈദരാബാദ് പോലൊരു വലിയ നഗരത്തില്‍ ജാതിയുടെ പേരില്‍ എന്റെ ഭര്‍ത്താവ് കൊല്ലപ്പെടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്റെ കുടുംബം ഹേമന്തിനെ കൊല്ലുകയല്ല, എന്റെ ഒരു ഭാഗം അടര്‍ത്തിമാറ്റുകയാണ് ചെയ്തത്.’ അവന്തി കണ്ണീരോടെ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here