രാജ്യത്തെ പിടിമുറുക്കിയ മഹാമാരിയാണ് ബിജെപിയെന്ന് മമത ബാനര്‍ജി

രാജ്യത്തെ തകര്‍ക്കുവാനായി പിടിമുറുക്കിയിരിക്കുന്ന മഹാമാരിയാണ് ബിജെപിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മമത.

‘മറ്റ് സംസ്ഥാനങ്ങളില്‍ എന്തെങ്കിലും വിവാദമുണ്ടായാല്‍ ഉടനെ കമ്മീഷനെ നിയമിക്കാനും അന്വേഷണം നടത്താനും കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കും. പ്രതിപക്ഷപാര്‍ട്ടികളെ ലക്ഷ്യം വെച്ച് ഇത്തരം നടപടികളെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അക്രമങ്ങളെപ്പറ്റി മൗനം പാലിക്കും’- മമത പറഞ്ഞു.

രാജ്യത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന മഹാമാരിയാണ് ബി.ജെ.പിയെന്നും ഇക്കൂട്ടരെ അകറ്റി നിര്‍ത്തിയാല്‍ മാത്രമേ രാജ്യത്തിന് മോചനമുണ്ടാകുകയുള്ളുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ദില്ലിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News