ഐപിഎല്ലിൽ ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 18 റണ്സിന്കീ ഴടക്കി ഡൽഹി ക്യാപിറ്റൽസ്. 229 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കോൽക്കത്തയുടെ പോരാട്ടം 20 ഓവറിൽ 210-8ന് അവസാനിച്ചു.
ആവേശം നിലനിർത്തിയ മത്സരത്തിൽ അഞ്ച് സിക്സും ഒരു ഫോറും സഹിതം 18 പന്തിൽ 44 റണ്‍സ് നേടിയ ഇയോൻ മോർഗൻ 19-ാം ഓവറിൽ പുറത്തായതോടെയാണ് കോൽക്കത്ത പരാജയം സമ്മതിച്ചത്. രാഹുൽ ത്രിപാതി (15 പന്തിൽ 36) മികച്ച പിന്തുണയാണ് മോർഗന് നൽകിയത്.
നിതീഷ് റാണയും (58) ശുഭ്മാൻ ഗിലും (28) പുറത്തായശേഷം കാര്യമായ കൂട്ടുകെട്ടുകൾ പിറക്കാതിരുന്നതാണ് കോൽക്കത്തയ്ക്ക് ക്ഷീണമായി. ആന്ദ്രെ റസൽ (13) വീണ്ടും നിരാശപ്പെടുത്തി.
ഡൽഹിക്കായി ആന്റിച്ച് നോർട്ജെ മൂന്നും ഹർഷൽ പട്ടേൽ രണ്ടു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി പൃഥ്വി ഷായുടെയും ശ്രേയസ് അയ്യരുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് 228 റൺസ് നേടിയത്.
ആദ്യ ഓവറുകളിൽ തന്നെ ഡൽഹി കോൽക്കത്തയെ പ്രഹരം ഏൽപ്പിച്ചിരുന്നു. ടീം സ്കോർ 56ൽ എത്തിയപ്പോഴാണ് ഡൽഹിക്ക് ഓപ്പണർ ശിഖർ ധവാനെ(26) നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയ നായകൻ അയ്യർ പൃഥ്വി ഷായെയും കൂട്ടുപിടിച്ച് ഡൽഹിയെ ഉയരങ്ങളിലെത്തിക്കുകയായിരുന്നു. 41 പന്തുകളിൽ നിന്നും 66 റണ്‍സ് നേടിയാണ് ഷാ മടങ്ങിയത്. ഇരുവരും ചേർന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
പൃഥ്വി ഷാ പുറത്തായിട്ടും ശ്രേയസ് അയ്യർ തകർപ്പൻ ഷോട്ടുകളുമായി മുന്നോട്ടു കുതിച്ചു. ഋഷഭ് പന്തും അയ്യരും ചേർന്ന് അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. അതിനിടയിൽ അയ്യർ 26 പന്തുകളിൽ നിന്നും അർധ സെഞ്ചുറി നേടി.
ഋഷഭ് പന്തും ആക്രമിച്ച് കളിച്ചതോടെ ഡൽഹി സ്കോർ 200 കടന്നു. ഇരുവരും ചേർന്ന് 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ 17 പന്തുകളിൽ നിന്നും 38 റണ്‍സെടുത്ത ഋഷഭ് പന്ത് പുറത്തായി. 38 പന്തിൽ 88 റണ്‍സ് നേടി അയ്യർ പുറത്താകാതെ നിന്നു.
കോൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസ്സൽ രണ്ടുവിക്കറ്റുകൾ നേടിയപ്പോൾ വരുണ്‍ ചക്രവർത്തി, കംലേഷ് നാഗർകോട്ടി എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here