നടന്‍ സുശാന്ത് സിംഗിന്‍റെ മരണം ആത്മഹത്യ തന്നെയെന്ന് എയിംസിലെ വിദഗ്ദ സംഘം

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച്‌ വിദഗ്ദ്ധ പരിശോധന നടത്തിയ എയിംസ് സംഘത്തിലെ അംഗമായ ഡോ. സുധീര്‍ ഗുപ്ത. സുശാന്തിന്റെ മരണം ആത്മഹത്യയാണെന്നും കൊലപാതകമാണെന്ന സംശയം പൂര്‍ണമായും ഇല്ലാതായെന്നും സുധീര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

സെപ്തംബര്‍ 29 നാണ് എയിംസിലെ ഡോക്ടര്‍മാരുടെ സമിതി വിശദമായ റിപ്പോര്‍ട്ട് സി.ബി.ഐയ്ക്ക് സമര്‍പ്പിച്ചത്. ഇതോടൊപ്പം സാഹചര്യത്തെളിവുകളും ആത്മഹത്യയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റു ദുരൂഹതകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

അതിനിടെ, സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ആവര്‍ത്തിച്ചു.

ചിത്രങ്ങള്‍ പരിശോധിച്ച എയിംസിലെ ഡോക്ടര്‍ തന്നോട് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അഭിഭാഷകനായ വികാസ് സിംഗ് പറഞ്ഞു. എന്നാല്‍ വികാസിന്റെ വാദങ്ങള്‍ തെറ്റാണെന്നായിരുന്നു ഡോ. ഗുപ്തയുടെ പ്രതികരണം. ചിത്രങ്ങളില്‍ ചില അടയാളങ്ങളെ അടിസ്ഥാനമാക്കി കൊലപാതകമാണോ ആത്മഹത്യയാണോ എന്നത് ഉറപ്പിക്കാനാവില്ല. ഇതില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും സുധീര്‍ ഗുപ്ത പറഞ്ഞു.

നടന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ ഇനി ഇക്കാര്യം കേന്ദ്രീകരിച്ചാകും സി.ബി.ഐ. അന്വേഷണം തുടരുകയെന്നാണ് സൂചന.അതേസമയം, കൊലപാതകമാണെന്നതിന് എന്തെങ്കിലും തെളിവുകള്‍ ലഭിച്ചാല്‍ കൊലപാതകക്കുറ്റം അടക്കം ചുമത്തുമെന്നും സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ കേസ് ഏറ്റെടുത്ത് 57 ദിവസം പിന്നിട്ടിട്ടും ഇത്തരത്തിലുള്ള ഒരു തെളിവുകളും സി.ബി.ഐ.ക്ക് ലഭിച്ചിട്ടില്ലാത്തതിനാല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സി യുക്തിപരമായ നിഗമനത്തിലെത്തുമെന്നും സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here