‘നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരുണ്ടെന്നതു നിഷേധിക്കാനാവില്ല;’ തീരെയില്ലെന്നു പറയുന്നതു നുണയാവും’; പ്രതികരിച്ച് അക്ഷയ് കുമാര്‍

നടന്‍ സുശാന്ത് സിങിന്റെ മരണത്തെക്കുറിച്ചും ചലച്ചിത്രമേഖലയില്‍ വ്യാപകമായി ലഹരിമരുന്ന് ഉപയോഗമെന്ന ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. എല്ലാ സിനിമാപ്രവര്‍ത്തകരെയും ഒരേ ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യരുതെന്നും താരം അഭ്യര്‍ഥിച്ചു.

‘മറ്റേതൊരു വ്യവസായത്തെയും പോലെ ബോളിവുഡിലും ലഹരിമരുന്ന് പ്രശ്‌നമുണ്ട്. എന്നാല്‍ എല്ലാ വ്യക്തികളും അതിന്റെ ഭാഗമാണെന്നു കരുതരുത്. ഹൃദയഭാരത്തോടെയാണു ഞാന്‍ സംസാരിക്കുന്നത്. കുറച്ച് ആഴ്ചകളായി വളരെയധികം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹമുണ്ട്, പക്ഷേ എല്ലായിടത്തും നെഗറ്റീവ് ഊര്‍ജമാണ്. ഞങ്ങളെ താരങ്ങള്‍ എന്ന് വിളിക്കുമ്പോഴും ബോളിവുഡ് സൃഷ്ടിക്കപ്പെട്ടത് നിങ്ങളുടെ സ്‌നേഹം കൊണ്ടാണ്.

സിനിമകളിലൂടെ ലോകമെമ്പാടും ഇന്ത്യന്‍ മൂല്യങ്ങളും സംസ്‌കാരവും പ്രദര്‍ശിപ്പിച്ച വ്യവസായമാണിത്. സിനിമ എല്ലായ്‌പ്പോഴും സമൂഹത്തിന്റെ പ്രതിഫലനമാണ്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്തമായ പ്രശ്‌നങ്ങള്‍ അത് ഉന്നയിക്കുന്നുണ്ട്. തുടരുകയും ചെയ്യും. സുശാന്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ചു.

ബോളിവുഡ് വ്യവസായത്തില്‍ നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരുണ്ടെന്നതു നിഷേധിക്കാനാവില്ല. തീരെയില്ലെന്നു പറയുന്നതു നുണയാവും. എല്ലാ വ്യവസായത്തിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഒരു തൊഴില്‍ മേഖലയിലും എല്ലാ വ്യക്തിയും ഇത്തരം പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടില്ല, അത് അസാധ്യമാണ്. ലഹരിമരുന്ന് നിയമപരമായ വിഷയമാണ്. നമ്മുടെ ഏജന്‍സികളും കോടതികളും ഈ വിഷയത്തില്‍ ന്യായമായ അന്വേഷണം നടത്തുമെന്നു പൂര്‍ണ വിശ്വാസമുണ്ട്.

സിനിമാ മേഖലയിലെ ഓരോ വ്യക്തിയും ഈ അന്വേഷണത്തില്‍ അവരുമായി സഹകരിക്കും. ഇന്‍ഡസ്ട്രിയെ മുഴുവന്‍ ഒരേ ലെന്‍സ് ഉപയോഗിച്ച് നോക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. അങ്ങനെ ചെയ്യുന്നതു ശരിയല്ല. മാധ്യമങ്ങള്‍ അവരുടെ ജോലികള്‍ തുടരട്ടെ. എന്നാല്‍ ഒരു നെഗറ്റീവ് കാര്യം ചര്‍ച്ചയാകുമ്പോള്‍, നീണ്ടകാലത്തെ കഠിനാധ്വാനത്തിലൂടെ കലാകാരന്‍ കെട്ടിപ്പടുത്ത പ്രശസ്തി തകരുമെന്ന് ഓര്‍ക്കണം.’

എന്നും നാലു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ അക്ഷയ് കുമാര്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News