ഐപിഎല്ലിൽ പഞ്ചാബിനെ തകര്‍ത്ത് ചെന്നൈ സൂപ്പർ കിംഗ്സിന് പത്ത് വിക്കറ്റ് ജയം. കിംഗ്സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 179 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 17.4 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ മറികടന്നു.
ചെന്നൈയുടെ ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിയും ഷെയ്ൻ വാട്ട്സണും തകർത്തടിച്ചതോടെ പഞ്ചാബ് നിലനിൽപ്പില്ലാതെ പതറുകയായിരുന്നു. റണ്‍സ് കൂട്ടിച്ചേർക്കുന്നതിൽ വാട്ട്സണും ഡുപ്ലെസിയും തമ്മിലുള്ള മത്സരമായിരുന്നു ദുബായിൽ അരങ്ങേറിയത്. 53 പന്തുകൾ വീതം നേരിട്ട ഇരുവരും 11 ഫോറുകൾ വീതം നേടി.
മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടെ 83 റണ്‍സായിരുന്നു വാട്ട്സന്റെ സന്പാദ്യം. ഒരു സിക്സും 11 ഫോറും ഉൾപ്പെടെ 87 റണ്‍സായിരുന്നു ഡുപ്ലെസിയുടെ സന്പാദ്യം. പഞ്ചാബ് ബൗറർമാരെ തലങ്ങും വിലങ്ങും പായിക്കുന്നതിലും ഇരുവരും മത്സരിച്ചിരുന്നു. ഇതോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി.
അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെ.എൽ. രാഹുൽ തന്നെയാണ് ഇത്തവണയും പഞ്ചാബിന് കരുത്തായത്. 52 പന്തുകളിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം രാഹുൽ 63 റണ്‍സെടുത്തു.
പതിവുപോലെ മായങ്ക് അഗർവാളും രാഹുലും ചേർന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. ടീം സ്കോർ 61ൽ എത്തിയപ്പോഴാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 19 പന്തിൽ നിന്ന് 26 റണ്‍സെടുത്ത മായങ്കിനെയാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്.
പിന്നാലെ ക്രീസിലെത്തിയ മൻദീപ് സിംഗ് 16 പന്തിൽ രണ്ടു സിക്സ് സഹിതം 27 റണ്‍സെടുത്ത് പുറത്തായി. പിന്നീട് രാഹുലിനോപ്പം ചേർന്ന് നിക്കോളാസ് പുരനും മിന്നും പ്രകടനം കാഴ്ചവച്ചു. 17 പന്തിൽ മൂന്നു സിക്സും ഒരു ഫോറുമടക്കം 33 റണ്‍സെടുത്താണ് പൂരൻ മടങ്ങിയത്.
ഗ്ലെൻ മാക്സ്വെൽ (11), സർഫറാസ് ഖാൻ (14) എന്നിവർ പുറത്താകാതെ നിന്നു. ചെന്നൈക്കായി ഷാർദുൽ താക്കൂർ രണ്ടു വിക്കറ്റ് വീഴ്ത്തി.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here