കുന്നംകുളത്ത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ആർഎസ്‌എസ്–- ബജ്‌രംഗ്‌ദൾ സംഘം കുത്തിക്കൊന്നു. ചൊവ്വന്നൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സനൂപ് സംഭവസ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. ആക്രമണത്തിന് ശേഷം പ്രതികള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്‌ച രാത്രി 10.30ഓടെയാണ് സംഭവം. അക്രമത്തിൽ മൂന്ന് സിപിഐ എം പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. വിപിനെ ജൂബിലി മിഷൻ ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക് കൊണ്ടാക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്. കൂലിപ്പണിക്കാരനാണ്. പ്രദേശത്തെ ആർഎസ്‌എസ് ബജ്‌രംഗ്‌ദൾ ക്രിമനൽ സംഘങ്ങളിലുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്.
അക്രമത്തിന്‌ശേഷം സംഘം ഓടി രക്ഷപ്പെട്ടു. സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ടി കെ വാസു, ഏരിയ സെക്രട്ടറി എം എൻ സത്യൻ എന്നിവർ സംഭവസ്ഥലത്തെത്തി. കുന്നംകുളം പൊലീസും സ്ഥലത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here