കമ്പോളമുതലാളിത്തം പരാജയപ്പെട്ടെന്ന് കോവിഡ് മഹാമാരി തെളിയിച്ചതായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച പുറത്തിറക്കിയ തന്റെ മൂന്നാമത്തെ ചാക്രിക ലേഖനത്തിലാണ് അദ്ദേഹം ഇങ്ങനെ പരാമര്‍ശിക്കുന്നത്. ഫ്രാന്‍സിസ് അസീസിയുടെ തിരുനാള്‍ ദിനത്തിലാണ് ഇത് പുറത്തിറക്കിയത്.
കോവിഡാനന്തര ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹം അതില്‍ പങ്കുവെയ്ക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ മാന്ത്രിക സിദ്ധാന്തങ്ങള്‍ പരാജയപ്പെട്ടെന്നത് കോവിഡ് നല്കുന്ന പാഠമാണെന്ന് ‘എല്ലാവരും സോദരര്‍’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ അദ്ദേഹം പറയുന്നു.
ഒത്തൊരുമയ്ക്കും സംവാദത്തിനും ഊന്നലുള്ള, യുദ്ധത്തെ തിരസ്കരിക്കുന്ന പുതിയ രാഷ്ട്രീയനയമാണ് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം വിശദീകരിക്കുന്നു. മനുഷ്യരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനായി നിലവിലെ രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങള്‍ പുതുക്കേണ്ടതുണ്ടെന്ന തന്റെ കാഴ്ചപ്പാട് മഹാമാരി സാഹചര്യം ഊട്ടിയുറപ്പിച്ചു.
യുദ്ധത്തെ പ്രതിരോധമാര്‍ഗമായി ന്യായീകരിക്കുന്ന കത്തോലിക്കാസഭയുടെ സിദ്ധാന്തം കാലഹരണപ്പെട്ടതാണ്. നൂറ്റാണ്ടുകളായി അത് ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്നുണ്ട്. എന്നാല്‍ അതിന് ഒട്ടും പ്രസക്തിയില്ലാതായി. നീതിപൂര്‍വമായ യുദ്ധത്തിന്റെ സാധ്യതകള്‍ വിശദീകരിക്കാനുള്ള യുക്ത്യാധിഷ്ഠിത അളവുകോലുകളുടെ പ്രയോഗം ഇന്ന് പ്രയാസകരമാണെന്നും മാര്‍പാപ്പ പറയുന്നു.
പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുകയും സന്പന്നരെ വീണ്ടും പുഷ്ടിപ്പെടുത്തുകയും ചെയ്യുന്ന തലതിരിഞ്ഞ ആഗോള സാന്പത്തിക വ്യവസ്ഥയ്ക്കെതിരെയുള്ള വിമർശനം മാർപാപ്പ ആവർത്തിക്കുന്നു.
രാഷ്ട്രീയവും സാമ്പത്തികവുമായ കാഴ്ചപ്പാടുകൾ പൊളിച്ചെഴുതേണ്ടതാണെന്ന തന്റെ വിശ്വാസം, കോവിഡ് മഹാവ്യാധിയോടെ അരക്കിട്ടുറപ്പിക്കപ്പട്ടു. വിപണിക്കു സ്വാതന്ത്ര്യം നൽകി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ലെന്നു വ്യക്തമായി. ഭൂമി നൽകുന്ന വിഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ സമൂഹത്തിന്റെ നന്മയാണു കണക്കിലെടുക്കേണ്ടത്; വ്യക്തികൾക്കു വസ്തുക്കളിൽ പരമാധികാരമുണ്ടെന്ന സങ്കൽപ്പം തള്ളിക്കളയണം.
കുടിയേറ്റക്കാരെയും അഭയാർഥികളെയും സ്വാഗതം ചെയ്തു സ്വീകരിക്കേണ്ടതിന്റെ ആവശ്യകത മാർപാപ്പ ആവർത്തിക്കുന്നു. അനുകമ്പയുടെ സന്ദേശം വിശദീകരിക്കാനായി ‘നല്ല സമരിയാക്കാരന്റെ’ ഉപമയ്ക്കായി ഒരു അധ്യായംതന്നെ ചാക്രികലേഖനത്തിൽ മാറ്റിവച്ചിരിക്കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here