ആർഎസ്എസ് ക്രിമിനലുകൾ വെട്ടിക്കൊന്ന സിപിഐ എം നേതാവ് പി യു സനൂപിന് നാടിന്റെ ഹൃദയാഞ്ജലി. പുതുശേരി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ ചൊവ്വന്നൂർ മേഖലാ ജോയിന്റ് സെക്രട്ടറിയുമായ സനൂപിനെ ഞായറാഴ്‌ച രാത്രി പത്തരയ്‌ക്കാണ് അരുംകൊല ചെയ്‌തത്.
തക്കുടുവെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കണ്ട് നാട് ഹൃദയംപൊട്ടി തേങ്ങി.ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണത്തിനുള്ള പൊതിച്ചോറ് വീടുകളിൽ പറഞ്ഞുറപ്പിച്ചശേഷം സുഹൃത്തിനോടൊപ്പം മടങ്ങുന്നതിനിടെയാണ് കുത്തിമലർത്തിയത്.
പുതുശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ്. വലിയമ്മ വിലാസിനിയോടൊപ്പമായിരുന്നു താമസം.
ബിജെപി–-ബജറംഗ്‌ദൾ–-ആർഎസ്‌എസ് ക്രിമിനലുകളായ ചിറ്റിലങ്ങാട് തറയിൽ നന്ദനൻ, അരണംകോട്ട് വീട്ടിൽ അഭയ്ജിത്ത്, മരിയോൻ എന്ന കരിമ്പനയ്ക്കൽ സതീഷ്, ആവേൻ വീട്ടിൽ ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയത്.
സിപിഐ എം പ്രവർത്തകരായ പനയ്‌ക്കൽ ബേബിയുടെ മകൻ വിപിൻ (28), മുട്ടിൽ ജിതിൻ (25), അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. വിപിന്റെ പരിക്ക് ഗുരുതരമാണ്.
മുളങ്കുന്നത്തുകാവ് മെഡിക്കൽകോളേജിലെ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് സിപിഐ എം നേതാക്കൾ ഏറ്റുവാങ്ങി. കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്, ജില്ലാ സെക്രട്ടറി എം എം വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മന്ത്രി എ സി മൊയ്തീൻ, എൻ ആർ ബാലൻ,
പി കെ ബിജു, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം, പ്രസിഡന്റ് എസ് സതീഷ് എന്നിവരുടെ നേതൃത്വത്തിൽ രക്തപതാക പുതപ്പിച്ചു. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ മുണ്ടൂർ വഴി ചൂണ്ടലിലെത്തിച്ചു. അവിടെനിന്ന് വിലാപയാത്രയായി പുതുശേരി ഇ എം എസ് കമ്യൂണിറ്റി ഹാളിൽ എത്തിച്ചു. സനൂപിന്റെ വീട്ടിലും പൊതുദർശനത്തിനു വച്ചു. എട്ടുമണിയോടെ ഷൊർണൂർ ശാന്തിതീരത്ത് സംസ്കരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here