എസ്പിബിയുടെ സ്മരണകളില്‍ വിതുമ്പി മകന്‍

അന്തരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്മരണകളില്‍ വിതുമ്പി മകനും ഗായകനുമായ എസ് പി ചരണ്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് ചരണ്‍ തേങ്ങലോടെ പിതാവിനെക്കുറിച്ചോര്‍ത്തത്.

അദ്ദേഹത്തിനു വേണ്ടി ഇത്തരമൊരു വേദിയില്‍ നില്‍ക്കേണ്ടി വരുമെന്നോ ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്നോ ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല എന്ന് വികാരാധീനനായി ചരണ്‍ പറഞ്ഞു.

‘അപ്പയുടെ വേര്‍പാട് ഒരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടമാണ്. ആ ദു:ഖത്തില്‍ നിന്നും കരകയറാന്‍ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് കുറച്ചധികം സമയം വേണം. കൂടുതല്‍ കരയുന്തോറും നമ്മുടെ മനസ്സ് കൂടുതല്‍ ശക്തമാകുമെന്ന് അപ്പയുടെ വേര്‍പാടിലൂടെ ഞാന്‍ മനസ്സിലാക്കി. ഞങ്ങള്‍ക്ക് ഈ സങ്കടങ്ങളെ അതിജീവിച്ചേ മതിയാകൂ. അതിനു വേണ്ടിയാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.

അപ്പയെക്കുറിച്ച് ഒരുപാട് ഓര്‍മകള്‍ ഉണ്ട് എനിക്ക്. അപ്പ എപ്പോഴും സന്തോഷവാനായിരിക്കാനാണ് ആഗ്രഹിച്ചത്. ഒപ്പം കൂടെയുള്ളവരെ സന്തോഷത്തോടെയിരുത്താനും പരമാവധി ശ്രമിക്കുമായിരുന്നു. ഞങ്ങള്‍ മക്കള്‍ ചെറുതായിരുന്നപ്പോള്‍ ഞങ്ങള്‍ക്കൊപ്പം വീട്ടില്‍ ചിലവഴിക്കാന്‍ അപ്പയ്ക്ക് സമയം കിട്ടിയിട്ടേയില്ല. എന്നാല്‍ മുതിര്‍ന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം ഒരുപാട് വേദികള്‍ ഞാന്‍ പങ്കിട്ടു.

വീട്ടിലായിരിക്കുന്നതിനേക്കാള്‍ അദ്ദേഹം സന്തോഷിച്ചത് വേദികളിലായിരിക്കുമ്പോഴാണ്. അപ്പയ്‌ക്കൊപ്പമുള്ള സ്റ്റേജ് അനുഭവങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അപ്പ വേദികളില്‍ പാടുമ്പോള്‍ അത് കണ്ട് ഞാനും ഏറെ സന്തോഷിച്ചിരുന്നു.

പ്രായഭേദമില്ലാതെ അദ്ദേഹം എല്ലാവരോടും സൗഹൃദം സ്ഥാപിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ഫോട്ടോ എടുക്കാമോ എന്ന് അപ്പയോടു ചോദിക്കാന്‍ പലപ്പോഴും ഞാന്‍ മടിച്ചു നിന്നിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ സുഹൃത്തുക്കളെ ചേര്‍ത്തു നിര്‍ത്തി വാടാ ഫോട്ടോ എടുക്കാം എന്ന് അദ്ദേഹം തന്നെ പറയുമായിരുന്നു. ഞാന്‍ എന്റെ അപ്പയ്‌ക്കൊപ്പം സന്തോഷവാനായിരിക്കുന്നതു പോലെ എന്റെ സുഹൃത്തുക്കളും ആ സന്തോഷം അനുഭവിച്ചിരുന്നു.

അതുപോലെ ഞങ്ങള്‍ മക്കളെയും കൊച്ചുമക്കളെയും കുടുംബാംഗങ്ങളെയുമൊക്കെ അപ്പ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. അതൊന്നും ഒരുകാലത്തും മറക്കാനാകില്ല. അപ്പയുടെ വേര്‍പാട് ഏല്‍പിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ഒപ്പം നിന്ന് ഞങ്ങളെ ചേര്‍ത്തു പിടിക്കുന്ന എല്ലാവരോടും ഈ അവസരത്തില്‍ പ്രത്യേകമായി നന്ദി അറിയിക്കുന്നുവെന്നും എസ് പി ചരണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News