സിപിഐ എം-സിപിഐ നേതാക്കള്‍ ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സ. ഡി രാജ, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ട്, ഉത്തര്‍പ്രദേശ് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. ഹീരാലാല്‍ യാദവ് എന്നിവരും മറ്റ് സിപിഐ എം, സിപിഐ നേതാക്കളുമാണ് സംഘത്തിലുള്ളത്.
നീതിലഭിക്കുംവരെയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാവുമെന്നും നേതാക്കള്‍ കുടുംബത്തിന് ഉറപ്പുനല്‍കി. ഭരണഘടന ഉറപ്പുനല്‍കുന്ന നീതി എല്ലാവര്‍ക്കും ലഭ്യമാവണമെന്നും സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സീതാറാം യെച്ചൂരി, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കണമെന്നും യെച്ചൂരി പറഞ്ഞു.
ഇതുതന്നെയാണ് കുടുംബത്തിന്റെയും ആവശ്യം. സംഭവത്തില്‍ യോഗി ആദിത്യനാഥും നരേന്ദ്രമോദിയും മൗനംവെടിയണമെന്ന് ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു. ന്യായം ലഭിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
ദളിതുകളെ മനുഷ്യരായി പോലും ബിജെപി പരിഗണിക്കുന്നില്ലെന്ന് ഡി രാജ പ്രതികരിച്ചു. ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വിഷയം തിരിച്ചു വിടാനെന്നും ഡി രാജ.
അതേസമയം ഹാഥ്‌റസ് വിഷയത്തില്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും അപമാനിക്കുന്ന മുന്‍ നിലപാട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. അലിഗഢിലെ ജെജെ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നിട്ടില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ സംസ്കരിച്ചതിനെയും ന്യായീകരിച്ച് സര്‍ക്കാര്‍. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മകതദേഹം സംസ്കരിച്ചതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here