ട്രംപിനെ കോമാളി എന്നു വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കോമാളി എന്നു വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ജോ ബൈഡന്‍.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന ഡിബേറ്റില്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഖേദം പ്രകടിപ്പിച്ചത്.

ആ പ്രയോഗം ഒഴിവാക്കാമായിരുന്നെന്നാണ് ബൈഡന്‍ പറഞ്ഞത്. എന്‍.ബി.സി ന്യൂസിനോടാണ് ബൈഡന്റെ പ്രതികരണം.

ഡിബേറ്റില്‍ ഇരു കൂട്ടരുടെയും പരാമര്‍ശങ്ങള്‍ അതിരുകടന്നില്ലേയെന്നും ഇതില്‍ ഖേദിക്കുന്നുണ്ടോ എന്നുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബൈഡന്‍.

‘ ഖേദിക്കുന്നുണ്ട്. സംവാദത്തില്‍ അദ്ദേഹത്തെയും മോഡറേറ്ററെയും ബഹുമാനിക്കാനും എനിക്ക് സംസാരിക്കാന്‍ ഒരവസം ലഭിക്കാനുമായി ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തികച്ചും വ്യക്തമായ ഒരു കാര്യം ഒരു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ അദ്ദേഹം ( ട്രംപ്) തയ്യാറായിരുന്നില്ല,’ ബൈഡന്‍ പറഞ്ഞു.

ഒരു ചോദ്യത്തിനും കാര്യമാത്രപ്രസക്തമായ ഉത്തരം ട്രംപ് നല്‍കിയില്ലെന്നും എല്ലാം ഉത്തരവും വ്യക്തിപരമായ ആക്രമണങ്ങളിലേക്ക് കേന്ദ്രീകരിച്ചായിരുന്നെന്നും ബൈഡന്‍ പ്രതികരിച്ചു. ഇതുമൂലം നിരാശ പൂണ്ടാണ് താന്‍ ഇത്തരമൊരു പ്രയോഗം നടത്തിയതെന്നും ബൈഡന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here