കേന്ദ്രത്തിന്റെ തൊഴിലാളിവിരുദ്ധനയം – പ്രകാശ്‌ കാരാട്ട്‌ എഴുതുന്നു

രാജ്യത്തെ തൊഴിലാളിവർഗത്തിനുനേരെയുള്ള കടുത്ത കടന്നാക്രമണമാണ്‌ മോഡി സർക്കാർ പുതിയ തൊഴിൽനിയമങ്ങളിലൂടെ നടത്തിയിരിക്കുന്നത്‌. കോവിഡ്‌ മഹാമാരിക്കാലത്ത്‌ വെട്ടിച്ചുരുക്കിയ പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിൽ പാസാക്കിയ മൂന്ന്‌ തൊഴിൽനിയമം തൊഴിലാളികളുടെ അവകാശങ്ങളും സാമൂഹ്യസുരക്ഷയും കവർന്നെടുക്കുന്നതാണ്‌.

ഇൻഡസ്‌ട്രിയൻ റിലേഷൻ കോഡ്‌, ഒക്യുപേഷണൽ സേഫ്‌റ്റി ഹെൽത്ത്‌ ആൻഡ്‌ വർക്കിങ്‌ കണ്ടിഷൻസ്‌‌ കോഡ്‌, സോഷ്യൽ സെക്യൂരിറ്റി കോഡ്‌ എന്നീ മൂന്ന്‌ നിയമമാണ്‌ പാർലമെന്റിൽ ചർച്ച ചെയ്യാതെ പാസാക്കിയിരിക്കുന്നത്‌. തൊഴിൽനിയമങ്ങൾ ലഘൂകരിച്ച്‌ ഏകീകൃതമാക്കാനാണെന്ന ഭാവത്തിലാണ്‌ തൊഴിലാളിവിരുദ്ധ നിയമങ്ങൾ പാസാക്കിയത്‌.

നവഉദാരവൽക്കരണ പരിഷ്‌കാരങ്ങൾക്ക്‌ ആക്കംകൂട്ടി കോർപറേറ്റുകളെ സഹായിക്കുകയാണ്‌ ഇതിലൂടെ. ഇതുവരെ അനുഭവിച്ചിരുന്ന എല്ലാ അവകാശങ്ങളും കവർന്നെടുത്ത്‌ തൊഴിലാളികളെ വെറും വാടകക്കാരാക്കുകയാണ്‌. മൂലധനശക്തികൾക്ക്‌ പരമാവധി ലാഭമുണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യം മാത്രമാണ്‌ ഇതിനുപിന്നിലുള്ളത്‌.

തൊഴിൽനിയമങ്ങൾ ബാധകമാക്കാവുന്ന ഫാക്ടറികളിലെ തൊഴിലാളികളുടെ എണ്ണം പുനർനിർണയിച്ച്‌ നിയമത്തിന്റെ പരിധിയിൽനിന്ന്‌ വലിയൊരുവിഭാഗം വ്യവസായ സ്ഥാപനങ്ങളെ ഒഴിവാക്കുകയാണ്‌. മുമ്പ്‌ വൈദ്യുതി ഉപയോഗിച്ചുപ്രവർത്തിക്കുന്നതും പത്തിൽ കൂടുതൽ തൊഴിലാളികളുള്ള ഫാക്ടറികളും വൈദ്യുതി ഉപയോഗിക്കാത്തതും ഇരുപതിൽ കൂടുതൽ തൊഴിലാളികളുള്ള ഫാക്ടറികളും തൊഴിൽനിയമത്തിന്റെ പരിധിയിൽ വരുമായിരുന്നു.

ഇപ്പോൾ ഇത്‌ ഇരുപതും നാൽപ്പതും ആക്കി വർധിപ്പിച്ചു. ഇൻഡസ്‌ട്രിയൽ കോഡിന്റെ മറ്റൊരുപ്രത്യാഘാതം രാജ്യത്തെ 70 ശതമാനം വ്യവസായ സ്ഥാപനങ്ങളെയും 74 ശതമാനം വ്യവസായത്തൊഴിലാളികളെയും വെറും കരാർത്തൊഴിലാളി സംവിധാനത്തിലേക്ക്‌ മാറ്റുന്നു എന്നതാണ്‌. മുമ്പ്‌ നൂറോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക്‌ ലേഓഫ്‌ പ്രഖ്യാപിക്കുന്നതിനും തൊഴിലാളികളെ വെട്ടിക്കുറയ്‌ക്കുന്നതിനും സർക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. എന്നാൽ, 300ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കുമാത്രമേ ഇപ്പോൾ ഈ വ്യവസ്ഥ ബാധകമാകൂ.

അതിലുപരി ബന്ധപ്പെട്ട സർക്കാരിന്‌ പ്രത്യേക വിജ്ഞാപനത്തിലൂടെ ഈ വ്യവസ്ഥയിൽ പറയുന്ന തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനും അധികാരം നൽകി. തൊഴിലാളികളുടെ സേവന–-വേതന വ്യവസ്ഥകളും മറ്റും നിയമപരമായി പ്രതിപാദിക്കുന്ന 1946ലെ സ്‌റ്റാന്റഡിങ്‌ ഓർഡർ 300 തൊഴിലാളികൾവരെയുള്ള സ്ഥാപനങ്ങൾക്ക്‌ ബാധകമല്ലെന്നും വ്യവസ്ഥയുണ്ട്‌. ഇപ്പോൾ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകളെ മറികടക്കാൻ സർക്കാരിന്‌ പ്രത്യേക അധികാരം നൽകുന്നുമുണ്ട്‌. നിയമത്തിലെ വ്യവസ്ഥകളിൽ വെള്ളം ചേർത്തുകൊണ്ടുള്ള ചട്ടങ്ങൾ ഉണ്ടാക്കാൻ ബന്ധപ്പെട്ട സർക്കാരുകൾക്ക്‌ സാധിക്കും.

പൊതുതാൽപ്പര്യത്തിന്റെ പേരിൽ ഏത്‌ വ്യവസായ സ്ഥാപനങ്ങളെയും ഈ കോഡിന്റെ പരിധിയിൽനിന്ന്‌ ഒഴിവാക്കാം. ഈ കിരാതവ്യവസ്ഥ ഉപയോഗിച്ചാണ്‌ കോവിഡ്‌കാലത്ത്‌ മധ്യപ്രദേശിലെ ബിജെപി സർക്കാർ പുതുതായി ആരംഭിക്കുന്ന വ്യവസായസ്ഥാപനങ്ങളിൽ തൊഴിൽനിയമത്തിലെ വ്യവസ്ഥകളൊന്നും ബാധകമല്ലെന്ന്‌ വിജ്ഞാപനമിറക്കിയത്.

പുതിയ തൊഴിൽനിയമങ്ങൾ സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പംതന്നെ ഇല്ലാതാക്കുന്നു. അസംഘടിതവൽക്കരണവും കരാർവൽക്കരണവും പ്രോത്സാഹിപ്പിക്കുകയാണ്‌. ഒരു നിശ്‌ചിത കാലയളവിലേക്കുമാത്രം തൊഴിൽ നൽകുന്ന ‘ഹ്രസ്വകാല തൊഴിൽ’ എന്ന പുതിയ സംവിധാനം കൊണ്ടുവരികയാണ്‌. ഒരുവിധ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളുമില്ലാത്ത അത്തരത്തിലുള്ള താൽക്കാലിക തൊഴിൽസംവിധാനം സ്ഥിരംസംവിധാനമാകും.

തൊഴിലാളികളുടെ സുരക്ഷയോ തൊഴിൽ ചെയ്യുന്ന സാഹചര്യം മെച്ചപ്പെടുത്താനുള്ള വ്യവസ്ഥകളോ നിയമത്തിൽ ഉറപ്പാക്കായില്ല. കോവിഡ്‌ മഹാമാരിക്കാലത്തും മുപ്പതിലേറെ വ്യവസായസ്ഥാപനങ്ങളിൽ വലിയ അപകടങ്ങളുണ്ടായി. ഇതിൽ എഴുപത്തഞ്ചിലേറെ തൊഴിലാളികൾ മരിച്ചു. നൂറുകണക്കിനു പേർക്ക്‌ പരിക്കേറ്റു. ഒക്യുപേഷണൽ സേഫ്‌റ്റി ഹെൽത്ത്‌ ആൻഡ്‌ വർക്കിങ്‌ കണ്ടിഷൻസ്‌ കോഡ്‌ തൊഴിലാളികളുടെ സുരക്ഷയും നിലവാരവും പ്രതിപാദിക്കുന്നതാണ്‌.

എന്നാൽ, സുരക്ഷാമാനദണ്ഡങ്ങളുടെ വ്യവസ്ഥകളും വിവിധ സാമൂഹ്യസുരക്ഷാപദ്ധതികളും ബാധകമാക്കുന്നതിനെപ്പറ്റിയും പ്രത്യേക പരാമർശമില്ല. സംഘടിക്കാനും യൂണിയൻ രൂപീകരിക്കാനുമുള്ള അവകാശവും ഇൻഡസ്‌ട്രിയൽ റിലേഷൻസ്‌ കോഡിലുടെ കവർന്നെടുത്തിരിക്കുകയാണ്‌. അംഗീകൃത യൂണിയനുകളെ നിശ്‌ചയിക്കാൻ ഒരുവിധ മാനദണ്ഡവുമില്ല.

രഹസ്യബാലറ്റിലൂടെ അംഗീകൃത യൂണിയനുകളെ കണ്ടെത്തണമെന്ന ദീർഘകാലത്തെ ആവശ്യം സർക്കാർ അവഗണിച്ചു. കൂട്ടായി വിലപേശാനുള്ള അവകാശവും നഷ്ടപ്പെടുകയാണ്‌. സ്‌റ്റാൻഡിങ്‌ ഓർഡർ ബാധകമല്ലാത്തതിനാൽ ഒരേ സ്ഥാപനത്തിൽ ഏകീകൃത തൊഴിൽവ്യവസ്ഥകൾ ഉണ്ടാകില്ലെന്ന്‌ വ്യക്തം. ഭൂരിഭാഗം തൊഴിലാളികളും കരാർ തൊഴിലാളികളോ ഒരു നിശ്‌ചിത കാലത്തേക്കുമാത്രം നിയമിച്ച ടേം തൊഴിലാളികളോ ആകാം. ഇത്‌ യൂണിയൻ പ്രവർത്തനത്തിന്‌ പ്രയാസം സൃഷ്ടിക്കും. മറ്റൊരു ഗുരുതരമായ കടന്നാക്രമണം സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നതാണ്‌. ഇൻഡസ്‌ട്രിയൽ കോഡിൽ പണിമുടക്കിന്‌ 14 ദിവസത്തെ നോട്ടീസ്‌‌ നൽകണമെന്ന്‌ നിഷ്‌കർഷിക്കുന്നു.

നോട്ടീസ്‌ നൽകിയിട്ടുണ്ടെങ്കിലും സമവായ ചർച്ചകൾ നടക്കുമ്പോൾ സമരം‌ അനുവദിക്കില്ല. സമവായ ചർച്ചകളിൽ തീരുമാനമായശേഷം ഏഴ്‌ ദിവസം കഴിഞ്ഞേ സമരം നടത്താനാകൂ. വിചാരണ നടപടികളിലൂടെ തർക്കം പരിഹരിക്കാനുള്ള നടപടി തുടങ്ങിയാൽ മൂന്ന്‌ മാസത്തേക്ക്‌ പണിമുടക്ക്‌ അനുവദിക്കില്ല. അവശ്യസേവന മേഖലയിൽ സമരത്തിന്‌ ആറ്‌ ആഴ്‌ചമുമ്പ്‌ നോട്ടീസ്‌ നൽകണം. ഫലത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അടിസ്ഥാന അവകാശമാണ്‌ നിഷേധിച്ചിരിക്കുന്നത്‌.

കോവിഡ്‌കാലത്ത്‌ പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച്‌ തൊഴിലാളിവിരുദ്ധമായ മൂന്ന്‌ നിയമം ചുട്ടെടുക്കുകയായിരുന്നു. 2019ൽ സ്‌റ്റാൻഡിങ്‌ കമ്മിറ്റികൾ പരിഗണിച്ചശേഷമാണ്‌ തൊഴിൽ കോഡ്‌ പാർലമെന്റിൽ അവതരിപ്പിച്ചത്‌. എന്നാൽ, ഇത്തവണ തികച്ചും ഏകപക്ഷീയമായ സമീപനമാണ്‌ സർക്കാർ സ്വീകരിച്ചത്‌. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പാർലമെന്റിൽ ചർച്ച ചെയ്യാതെയാണ്‌‌ തൊഴിലാളിദ്രോഹ വ്യവസ്ഥകൾ ഉൾപ്പെടുത്തി ബിൽ അംഗീകരിച്ചത്‌.

ആഗോള ധനമൂലധനത്തിന്റെയും വൻകിട കുത്തകകളുടെയും നിയന്ത്രണത്തിലുള്ള സർക്കാരാണിതെന്ന്‌ ഈ നിയമത്തിലൂടെ വ്യക്തമാക്കപ്പെടുകയാണ്‌. പതിറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളും സാമൂഹ്യസുരക്ഷയും നവഉദാരവൽക്കരണ ശക്തികൾക്കുവേണ്ടി സർക്കാർ കവർന്നെടുത്തിരിക്കുകയാണ്‌. തൊഴിൽനിയമങ്ങളിലൂടെയും കാർഷികമേഖലയുമായി ബന്ധപ്പെട്ട മൂന്ന്‌ ബില്ലിലൂടെയും മോഡി സർക്കാർ തൊഴിലാളികൾക്കും കർഷകർക്കുമെതിരെ മിന്നലാക്രമണമാണ്‌ നടത്തിയിരിക്കുന്നത്‌.

ഈ കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കാൻ രാജ്യത്തെ തൊഴിലെടുക്കുന്ന മുഴുവൻ ജനവിഭാഗങ്ങളും ഐക്യത്തോടെ നിരന്തരമായ പോരാട്ടം ശക്തിപ്പെടുത്തണം. കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ പ്രഖ്യാപിച്ച പ്രതിഷേധത്തിന്‌ നല്ലപ്രതികരണമാണ്‌ ലഭിച്ചത്‌. ഇത്‌ ഒരു തുടക്കം മാത്രമാണ്‌. ഈ ഇരട്ട പ്രഹരത്തിനെതിരെ ശക്തമായ തൊഴിലാളി, കർഷകഐക്യം കെട്ടിപ്പടുക്കേണ്ട സാഹചര്യമാണ്‌ ഉയർന്നുവന്നിരിക്കുന്നത്‌.

തൊഴിലാളി കർഷക പോരാട്ടങ്ങളെ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും ഇടതുപക്ഷപാർടികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതോടൊപ്പം ജനാധിപത്യ പാർടികളുമായി യോജിച്ച പ്രവർത്തനങ്ങളും അനിവാര്യമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News