റംസിയുടെ മരണം: ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ

പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ. മുഖ്യപ്രതി ഹാരീസിന്റെ ബന്ധുക്കൾക്കും റംസിയുടെ മരണത്തിൽ പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം.

പ്രതികൾക്കെതിരെ ശക്തമായ ജനരോഷം ഉള്ളതിനാൽ ജാമ്യം നൽകരുതെന്ന വാദത്തോട്, അതു ജാമ്യം നിഷേധിക്കാനുള്ള മതിയായ കാരണമല്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. കേസിൽ വെള്ളിയാഴ്ച വിധി പറയും. റിമാൻഡിലുള്ള പ്രതി ഹാരീസിനെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി, ഹാരീസിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ലക്ഷ്മിയെയും പ്രതി ചേർക്കപ്പെട്ട മറ്റുള്ളവരെയും ദുർബല വകുപ്പുകൾ ചുമത്തി രക്ഷിക്കാൻ ശ്രമം നടക്കുന്നതായി റംസിയുടെ കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ആദ്യം സിഐമാരുടെ നേതൃത്വത്തിലുള്ള സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പത്തനംതിട്ട എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.

റംസി മൂന്നു മാസം ഗർഭിണിയായിരിക്കെ നിർബന്ധിത ഗർഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ പരാതി ഉണ്ടായിരുന്നു. ലക്ഷ്മിയെയും ഭര്‍ത്താവിനെയും ആദ്യം കേസ് അന്വേഷിച്ച സംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ഇവരുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു.

തുടർന്നാണ് മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചത്. ലക്ഷ്മിയുമായി റംസി അടുപ്പത്തിലായിരുന്നു. ഇരുവരും ചേർന്ന് ടിക്ടോക് വിഡിയോകളും മറ്റും ചെയ്തിട്ടുമുണ്ട്.

ഹാരീസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴി‍ഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഹാരീസ് റംസിയെ ഒഴിവാക്കിയെന്നും ഇതില്‍ മനംനൊന്ത് പെൺകുട്ടി തൂങ്ങിമരിച്ചെന്നുമാണ് പരാതി.
ഹാരീസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News