കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി.
സ്മിതാ മേനോനെ 2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തത് സംബന്ധിച്ച പരാതിയിലാണ് റിപ്പോര്‍ട്ട് തേടിയത്. ലോക് താന്ത്രിക് യുവജനതാ ദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് നടപടി.
ആദ്യം താനല്ല അനുവാദം നല്‍കിയതെന്ന മറുപടി നല്‍കിയ വി.മുരളീധരന്‍, പിന്നീട് സ്മിതാ മേനോന്റെ ഫേസ്ബുക്ക് വന്നതോടെ നിലപാട് മാറ്റുകയായിരുന്നു. തനിക്കെതിരെ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിക്ക് പ്രധാനമന്ത്രി മറുപടി നല്‍കുമെന്ന മുരളീധരന്റെ പ്രസ്താവന ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ഒരു സഹമന്ത്രി കൊച്ചാക്കിയെന്ന പ്രതീതിയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.
അതേസമയം, സ്മിത മേനോനെയും ഭര്‍ത്താവിനെയും വി മുരളീധരന്‍ വഴിവിട്ട് സഹായിക്കുന്നതിനെ ചൊല്ലി ബിജെപിയില്‍ വിവാദം പുകയുകയാണ്. സ്മിത മേനോനെ മഹിളാമോര്‍ച്ച സെക്രട്ടറിയാക്കിയതിന് പുറമേ ഭര്‍ത്താവ് പി.ആര്‍ ശ്രീജിത്തിനും വി മുരളീധരന്‍ ഇടപെട്ട് ഉന്നതപദവി നല്‍കിയെന്ന ആരോപണമാണ് ബി.ജെ.പിക്കകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.
ശ്രീജിത്തിനെ ഹൈക്കോടതിയില്‍ കസ്റ്റംസിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ആയാണ് നിയമിച്ചത്. സാധാരണയായി കേന്ദ്രസര്‍ക്കാറിന് വേണ്ടപ്പെട്ടവരെയാണ് ഈ പദവിയില്‍ നിയമിക്കാറുള്ളത്. ബിജെപിയുടെ അഭിഭാഷക സംഘടനയിലെ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ ഈ പദവിയിലേക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇവരെയൊന്നും പരിഗണിക്കാതെയാണ് സ്മിത മേനോന്റെ ഭര്‍ത്താവിനെ വി.മുരളിധരന്‍ ഇടപെട്ട് സ്റ്റാന്റിംഗ് കൗണ്‍സിലാക്കിയതെന്നാണ് ബി.ജെ.പി നേതാക്കള്‍ തന്നെ ആരോപിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം കേന്ദ്രനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്.
അതേസമയം, സ്മിതാ മേനോനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമാക്കാനും വി മുരളിധരന്‍ ശ്രമിക്കുന്നതായി വിവരമുണ്ട്. ഇതിന് മുന്നോടിയായാണ് സ്മിതയെ മഹിളാമോര്‍ച്ച സംസ്ഥാന ഭാരവാഹിയാക്കിയതെന്നും ബി.ജെ.പിക്കുള്ളില്‍ തന്നെ സംസാരമുണ്ട്. മുരളിധരന്റെ വഴിവിട്ട നീക്കങ്ങളെ ശക്തമായി നേരിടാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here