അശ്ലീല യുട്യൂബര്‍ക്കെതിരായ ആക്രമണം; ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പൊലീസ്

യൂട്യൂബില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങിളിട്ട അശ്ലീല യൂട്യൂബര്‍ വിജയ്.പി നായരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ഒളിവിലെന്ന് പൊലീസ്. ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും വീടുകളിലില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച്ച ഭാഗ്യലക്ഷ്മിയുടെയും കൂടെയുണ്ടായിരുന്നവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭാഗ്യലക്ഷ്മി, ദിയ സനാ, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചുമത്തിയിരുന്ന കേസില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയായിരുന്നു കോടതി തള്ളിയത്.

നേരത്തെ ഭാഗ്യലക്ഷ്മിയും സംഘവും സമര്‍പ്പിച്ച ജാമ്യാപേക്ഷയെ നിയമം കയ്യിലെടുക്കാനുള്ള തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

പ്രതികള്‍ അതിക്രമിച്ചുകയറി മോഷണം ഉള്‍പ്പെടെ നടത്തിയെന്നും ജാമ്യം നല്‍കിയാല്‍ നിയമം കയ്യിലെടുക്കുന്നതിന് പ്രചോദനമായ തെറ്റായ സന്ദേശമാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിക്കൊണ്ടുള്ള യൂട്യൂബ് ചാനല്‍ നടത്തിയ വിജയ് പി നായരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സാമൂഹ്യപ്രവര്‍ത്തകരായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഇയാളുടെ മുഖത്ത് കരിമഷി ഒഴിച്ച് പ്രതിഷേധിക്കുകയും ചെയ്തുവെന്നാണ് കേസ്.

ചാനലിനെതിരെ പൊലീസിനെ സമീപിക്കുകയും സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇവര്‍ നേരിട്ട് പ്രതിഷേധവുമായെത്തിയത്.

തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെയും കേസുകള്‍ ചുമത്തിയിരുന്നു. ഭാഗ്യലക്ഷ്മിയടക്കമുള്ളവര്‍ക്കെതിര ഗുരുതര വകുപ്പുകള്‍ ചുമത്തുകയും വിജയ് പി നായര്‍ക്കെതിരെ ലഘുവായ വകുപ്പുള്‍ ചുമത്തുകയും ചെയ്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here