കേരളത്തിന്‍റെ വ്യവസായ മേഖലയ്ക്ക് കുതിപ്പേകി പുതിയ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനമാരംഭിച്ചു. കെ എം എം എല്ലിൽ സജ്ജമാക്കിയ പുതിയ പ്ലാന്‍റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് പുറത്ത് നിന്ന് ഓക്‌സിജന്‍ വാങ്ങുന്ന അധിക ചെലവാണ് ഇതിലൂടെ ഇല്ലാതായത്.
50 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 70 ടണ്‍ പ്രതിദിന ശേഷിയുള്ള പ്ലാന്‍റ്, കെഎംഎംഎല്ലിന്‍റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും. വ്യാവസായിക ആവശ്യങ്ങള്‍ക്ക് പുറത്ത് നിന്ന് ഓക്‌സിജന്‍ വാങ്ങാന്‍ പ്രതിവര്‍ഷം 12 കോടിയോളം രൂപയായിരുന്നു ചെലവ്. ഈ അധിക ചെലവ് ഒഴിവാക്കാൻ ഇതോടെ സാധ്യമാകും.
വ്യാവസായിക ആവശ്യങ്ങൾക്ക് പുറമെ മെഡിക്കൽ ആവശ്യങ്ങൾക്ക് കൂടി ഒാക്സിജൻ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അത് കേരളത്തിന് ഏറെ ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഊര്‍ജ്ജക്ഷമത കൂടിയതും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം വൈദ്യുതി ചെലവ് കുറയ്ക്കും. ഓക്‌സിജന്‍ ലഭ്യതയില്‍ സ്വയംപര്യാപ്തത നേടുകയും ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പ്പാദനം പൂര്‍ണ തോതിലാവുകയും ചെയ്യും. വ്യാവസായിക ആവശ്യങ്ങള്‍ക്ക് നിലവില്‍ 63 ടണ്‍ ഓക്സിജനാണ് ആവശ്യം.
ഇതിന് പുറമെ ഏഴ് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ കൂടി ഉല്‍പ്പാദിപ്പിക്കാന്‍ പ്ലാന്റിന് ശേഷിയുണ്ട്. കൊവിഡ് കാലത്ത് ആരോഗ്യമേഖലയിലടക്കം ഇവ പ്രയോജനപ്പെടുത്താനാണ് സർക്കാർ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here