അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾ കോവിഡ് ബാധിച്ച് മരിച്ച ബ്രസീലിൽ മരണസംഖ്യ ഒന്നരലക്ഷം കടന്നു. ഇവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം കഴിഞ്ഞദിവസം 50 ലക്ഷം കടന്നിരുന്നു. ബ്രസീലിൽ കഴിഞ്ഞ ഒരാഴ്‌ചയിലെ ശരാശരി പ്രതിദിന മരണനിരക്ക് 598 ആണ്. മരണസംഖ്യയിൽ മൂന്നാമതുള്ള ഇന്ത്യയിൽ അത് 950നടുത്താണ്.
ലോകത്താകെ കോവിഡ് മരണസംഖ്യ 10.80 ലക്ഷം കടന്നു. ഏറ്റവുമധികം ആളുകൾ മഹാമാരി ബാധിച്ച് മരിച്ച അമേരിക്കയിൽ മരണസംഖ്യ 2.20 ലക്ഷമായി. ഏറ്റവുമധികം പ്രതിദിന മരണമുള്ള ഇന്ത്യയുടെ തൊട്ടടുത്താണ് ഇപ്പോഴും അമേരിക്കയിൽ ദിവസേന മരണം. മൊത്തം മരണസംഖ്യ 20000ന് മുകളിലായ 13 രാജ്യങ്ങളിൽ അഞ്ച് വീതം ലാറ്റിനമേരിക്കയിലും യൂറോപ്പിലുമാണ്.
ഏഷ്യയിൽ ഇന്ത്യക്ക് പുറമേ ഇറാനാണ്(28544) ഈ പട്ടികയിലുള്ളത്. അഞ്ച് രാജ്യങ്ങളിൽക്കൂടി മരണസംഖ്യ 10000 കടന്നിട്ടുണ്ട്. ആഫ്രിക്കയിൽ ഏറ്റവുമധികം ആളുകൾ മരിച്ച ദക്ഷിണാഫ്രിക്കയിൽ മരണസംഖ്യ 17000 കടന്നു.
രോഗവ്യാപനം തടയാൻ ചില രാജ്യങ്ങൾ നടപടി കർക്കശമാക്കി. ഇറാനിൽ മാസ്‌ക് അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് പിഴ ഏർപ്പെടുത്തി. ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിൽ കോവിഡ് ബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയവർ 11 ദിവസത്തെ സമ്പർക്കവിലക്കിനുശേഷം പരിശോധനയ്‌ക്ക് വിസമ്മതിച്ചാൽ 10 ദിവസംകൂടി ക്വാറന്റൈനിൽ കഴിയണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here