ഒന്നും നടക്കില്ലെന്ന നിരാശാബോധം മാറി: യോജിച്ചുനിന്നാല്‍ പലതും നേടാനാകുമെന്ന ആത്മവിശ്വാസത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒന്നും നടക്കില്ല എന്ന നിരാശാബോധത്തില്‍നിന്ന് യോജിച്ചുനിന്നാല്‍ പലതും നേടാനാകും എന്ന ആത്മവിശ്വാസത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന ഈ ആത്മവിശ്വാസത്തെയും സര്‍ക്കാരിലുള്ള വിശ്വാസത്തെയും പുകമറ സൃഷ്ടിച്ച് നേരിടാന്‍ പരിശ്രമം നടക്കുന്നുണ്ട്. എന്നാല്‍, ഇത്തരം നാടകങ്ങള്‍ കൊണ്ടൊന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇ എം എസ് അക്കാദമി സംഘടിപ്പിക്കുന്ന മന്ത്രിമാരുടെ പ്രഭാഷണ പരമ്പര ‘സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവകേരള സൃഷ്ടിക്കുള്ള ശക്തമായ ഇടപെടലാണ് സംസ്ഥാനത്ത് നടത്തിയത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ക്ക് വികസനം സാധ്യമല്ല എന്ന പതിവു പല്ലവി ഇപ്പോള്‍ കേള്‍ക്കാനില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ദ്രം, പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം, ലൈഫ് എന്നീ മിഷനുകള്‍ ഇത്രകണ്ട് വിജയം കൈവരിക്കാന്‍ കഴിഞ്ഞത് നാടാകെ അതിന്റെ കൂടെ ചേര്‍ന്നതുകൊണ്ടാണ്.

പൊതു സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ക്കു പകരം പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഭരണസംവിധാനത്തെ ജനകീയമാക്കുന്നതിനുള്ള ഇടപെടലാണ് നടത്തിയത്. കേരളം കൈവരിച്ച നേട്ടങ്ങള്‍ മുറുകെപ്പിടിച്ചും കോട്ടങ്ങള്‍ പരിഹരിക്കാനുമാണ് ശ്രമിക്കുന്നത്. ഇന്നലെ നാം സഞ്ചരിച്ച പാതയെ അതുപോലെ പിന്തുടരുകയല്ല, പുതിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഉറച്ച കാല്‍വയ്പ്പോടെ നേരിട്ട് നവകേരളം കെട്ടിപ്പടുക്കാനാണ് ശ്രമം. മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും അന്തരീക്ഷം രൂപപ്പെടുത്തി വികസന പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍ ആമുഖപ്രഭാഷണം നടത്തി. പ്രഭാഷണ പരമ്പരയുടെ ഒന്നാംഘട്ടം നവംബര്‍ 7ന് പൂര്‍ത്തിയാകും. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ സിപിഐ എം കേരള ഫെയ്സ്ബുക്ക് പേജിലും സിപിഐ എം കേരള യുട്യൂബ് ചാനലിലും തത്സമയം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here