ലൈഫ് മിഷന്‍ കേസിലെ ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ സിബിഐക്ക് ഇനി അന്വേഷിയ്ക്കാന്‍ കഴിയുക ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കി എന്നതടക്കമുള്ള ആരോപണങ്ങള്‍.
യുണിടാക് ഉടമ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിബിഐക്ക് അന്വേഷിയ്ക്കാം എന്നാണു ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല വിധിയില്‍ പറയുന്നത്.
അതിലാണ് ചെന്നിത്തലയ്ക്ക് അടക്കം കൊടുക്കാനായി സ്വപ്ന നിര്‍ദേശിച്ച പ്രകാരം ഫോണ്‍ വാങ്ങി നല്‍കിയതായി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത്.
ലൈഫ്മിഷനും കരാറുകാരും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി സിബിഐ അന്വേഷണം സ്റ്റേ ചെയ്ത വിധിയില്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണം കോടതി വിലക്കുന്നില്ല.
‘കരാറുകാരായ യുണിടാക്കിന്റെ മാനേജിംഗ് ഡയറക്ടർ യുഎഇ കോൺസലേറ്റിലെ ഉദ്യോഗസ്ഥർക്കും മറ്റ് ചിലർക്കും പണം നൽകിയതായി കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. പണം നൽകിയത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള ഗണത്തിൽപ്പെട്ടവരായ രാഷ്ട്രീയ പാർടികൾക്കോ സർക്കാർ ഉദ്യോഗസ്ഥർക്കോ ആണെങ്കിൽ അന്വേഷിക്കേണ്ടതുണ്ട്. വിദേശത്തു നിന്നും ലഭിക്കുന്ന പണം നിരോധിത പട്ടികയിലുള്ളവർക്ക് നൽകുന്നത് കുറ്റകൃത്യമാണ്.”-വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
കോൺസുലേറ്റില്‍ നിന്ന് തുടര്‍ന്നും കരാറുകള്‍ കിട്ടാനായി കോൺസുലേറ്റ് ജനറലിന് നല്‍കാനെന്ന പേരില്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടപ്രകാരം 20 ലക്ഷം രൂപനല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
പിന്നീട് മൂന്നു കോടി 80 ലക്ഷം രൂപ അമേരിക്കൻ ഡോളർ ആക്കി കോൺസുലേറ്റില്‍ ജോലി ചെയ്യുന്ന ഈജിപ്ത് പൌരനായ ഖാലിദിന് കൈമാറിയതായും ഈ ഭാഗത്ത് പറയുന്നു. സ്വര്‍ണ്ണ ക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ എന്ന കമ്പനിയുടെ പേരില്‍ 68 ലക്ഷം രൂപ മാറ്റിയതായും പറയുന്നുണ്ട്. ഇവിടെത്തന്നെയാണ് രമേശ് ചെന്നിത്തലയ്ക്ക് കൊടുത്തതടക്കം അഞ്ച് ഐഫോണുകൾ വാങ്ങിയതായി സന്തോഷ് ഈപ്പന്‍ പറഞ്ഞത്.
ചുരുക്കത്തില്‍ ലൈഫ് മിഷന്‍ പദ്ധതി മുന്നോട്ടുപോകുന്നത് തടയാന്‍ കേസുമായിറങ്ങിയ പ്രതിപക്ഷത്തിനുകൂടി വിനയാകും വിധമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here