കൊവിഡ്; ആന്റിബോഡി 5 മാസത്തോളം ശരീരത്തിലുണ്ടാകുമെന്ന് പഠനം

കൊവിഡ് വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ ഗവേഷക സംഘത്തിന്റെതാണ് ഈ പുതിയ കണ്ടെത്തല്‍. ഇന്ത്യന്‍ വംശജനായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്.

കൊവിഡ് സ്ഥിരീകരിച്ച 6000 പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഗവേഷക സംഘം അറിയിച്ചു. ‘വൈറസ് ശരീരത്തില്‍ ബാധിച്ചതിനു ശേഷം ഏകദേശം 5-7 മാസം വരെ ഉയര്‍ന്ന നിലവാരമുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി’- ഗവേഷക സംഘത്തിന് നേതൃത്വം നല്‍കുന്ന ദീപ്ത ഭട്ടാചാര്യ പറഞ്ഞു.

‘കൊവിഡ് 19 എതിരെയുള്ള പ്രതിരോധശേഷി ദീര്‍ഘനാള്‍ നിലനില്‍ക്കില്ലെന്ന പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ശരീരത്തിലെ ആന്റിബോഡിയുടെ ആയുസ്സ് എത്രയെന്ന് കണ്ടെത്താനായിരുന്നു പഠനം നടത്തിയത്. സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്ന് കുറഞ്ഞത് 5 മാസത്തോളം ആന്റിബോഡികള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തുകയായിരുന്നു’- ദീപ്ത ഭട്ടാചാര്യ വ്യക്തമാക്കി.

സാര്‍സ്‌കോവ് 2 വൈറസ് ആദ്യം കോശങ്ങളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ഹൃസ്വകാല പ്ലാസ്മ സെല്ലുകളെ വിന്യസിക്കുകയും ആന്റിബോഡി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. അണുബാധയുണ്ടായി ആദ്യത്തെ 14 ദിവസത്തിനുള്ളില്‍ നടത്തുന്ന പരിശോധനയില്‍ ഈ ആന്റിബോഡി കണ്ടെത്താന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here