തെന്നിന്ത്യൻ താരം രജിനികാന്തിനെതിരെ രൂക്ഷവിമർശനം നടത്തി മദ്രാസ് ഹൈക്കോടതി. ചെന്നൈ കോടമ്പാക്കത്തുള്ള രാഘവേന്ദ്ര കല്യാണ മണ്ഡപത്തിന് സ്വത്തുനികുതിയായി 6.50 ലക്ഷം അടയ്ക്കണമെന്ന ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ നീക്കത്തിനെതിരെയാണ് രജിനികാന്ത് കോടതിയെ സമീപിച്ചത്.
കോവിഡ് മഹാമാരി ആയതിനാൽ കഴിഞ്ഞ ആറുമാസമായി കല്യാണമണ്ഡപം അടഞ്ഞുകിടക്കുകയാണെന്നും വരുമാനമില്ലെന്നും വ്യക്തമാക്കിയാണ് രജിനികാന്ത് കോടതിയെ സമീപിച്ചത്. നികുതിക്കെതിരെ കോടതിയെ സമീപിച്ചതിന് കോടതിച്ചെലവ് ചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. എന്നാൽ, കേസ് പിൻവലിക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെടുകയായിരുന്നു.
ഇത്തരത്തിലുള്ള കേസുമായി എത്തി കോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്നും കോടതി നിർദ്ദേശിച്ചു. സ്വത്ത് നികുതിക്ക് സ്വത്തിൽ നിന്നുള്ള വരുമാനവുമായി യാതൊരുവിധ ബന്ധമില്ലെന്നും ഇത്തരം കാര്യങ്ങൾ കോർപ്പറേഷനുമായിട്ടാണ് സംസാരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ 2020 മാർച്ച് 24 മുതൽ മണ്ഡപം അടഞ്ഞു കിടക്കുകയാണെന്നും വരുമാനമില്ലെന്നും കാണിച്ചാണ് രജിനികാന്ത് കോടതിയെ സമീപിച്ചത്. ഓരോ ആറുമാസം കൂടുമ്പോഴാണ് സ്വത്ത് നികുതി നോട്ടീസ് അയയ്ക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സ്വത്ത് നികുതി നോട്ടീസ് ആയിരുന്നു കഴിഞ്ഞദിവസം അയച്ചത്.
എ.ആർ മുരുഗദോസിന്റെ ‘ദർബാർ’ എന്ന സിനിമയിലാണ് രജിനികാന്ത് അവസാനമായി പ്രത്യക്ഷപ്പെട്ടത്. ശിവ സംവിധാനം ചെയ്യുന്ന അന്നാത്ത് എന്ന ചിത്രത്തിലാണ് രജിനികാന്ത് അടുത്തതായി എത്തുന്നത്. ചിത്രത്തിൽ നയൻതാര, ഖുഷ്ബു, കീർത്തി സുരേഷ്, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here