‘തിരിഞ്ഞു നോക്കിപ്പോവുന്നു
ചവിട്ടിപ്പോന്ന ഭൂമിയെ
എനിക്കുമുണ്ടായിരുന്നു
സുഖം മുറ്റിയ നാളുകൾ’
“ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” എന്ന കൃതിയിൽ കുറിച്ച വരികൾ ഓരോ അനുവാചകന്റേയും കാതിൽ മന്ത്രിച്ചു കൊണ്ട് മഹാകവി കടന്നു പോയി. മുംബൈ നഗരവുമായി അക്കിത്തത്തിന് ഹൃദയബന്ധമുണ്ടായിരുന്നു. മകൾ ലീലാ നാരായണൻ വർഷങ്ങളായി കുടുംബ സമേതം മുംബൈയിലാണ് താമസിക്കുന്നത്.
അസുഖ വിവരം അറിഞ്ഞയുടൻ രണ്ടു ദിവസം മുൻപാണ് ലീല നാരായണൻ അച്ഛനെ കാണാൻ തൃശൂരിലെത്തിയത്. മുംബൈയിൽ മകളെ കാണുവാൻ അവസാനമായി അക്കിത്തം എത്തിയത് എട്ടു വർഷം മുൻപാണ്. അന്ന് നഗരത്തിലെ സാഹിത്യ സദസ്സ് കവിയെ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.
കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു തോമസ്, കെ കെ എസ് പ്രസിഡന്റും ലോക കേരള സഭാംഗവുമായ ടി എൻ ഹരിഹരൻ, വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ എം കെ നവാസ്, കേരള സംഗീത നാടക അക്കാദമിയുടെ പശ്ചിമ മേഖല മുൻ അധ്യക്ഷയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയാ വർഗീസ്,
മുംബൈ സാഹിത്യവേദി കൺവീനർ മധു നമ്പ്യാർ, മുംബൈ യോഗക്ഷേമക്ക് വേണ്ടി പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാട്, ബോംബെ കേരള സമാജം പ്രസിഡന്റ് സുരേഷ്‌കുമാർ മധുസൂദനൻ, എസ് എൻ ഡി പി യോഗം മുംബൈ താനെ യൂണിയൻ പ്രസിഡന്റ് ബിജുകുമാർ കൊക്കാട്ട് തുടങ്ങിയവർ മഹാകവിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here