ക്രിമിനൽ കേസുകളിലെ അന്വേഷണ വിശദാംശങ്ങൾ പുറത്തുവിടുന്നു; പൊലീസിനും മാധ്യമങ്ങൾക്കും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ക്രിമിനൽ കേസുകളിലെ അന്വേഷണ വിശദാംശങ്ങൾ പുറത്തുവിടുന്ന പൊലീസിനും മാധ്യമങ്ങൾക്കും എതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ തലക്കെട്ടുകൾ സൃഷ്ടിച്ച് ചർച്ച ചെയ്യുന്ന മാധ്യമങ്ങളുടെ പ്രവണത തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. കൂടത്തായ് കേസിൽ ജോളിയുടെ ജാമ്യാപേക്ഷയിലെ വിധിയിലായിരുന്നു ഹൈക്കോടതിയുടെ അന്ത്യശാസനം.

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിക്ക് ഒരു കേസിൽ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മാധ്യമങ്ങള്‍ക്കും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവും കർശന മുന്നറിയിപ്പും നല്‍കിയത്. കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണം നടക്കുന്നതുമായ കേസുകളിൽ പ്രതികൾ പൊലിസിന് നൽകുന്ന മൊഴി വെളിപ്പെടുത്തുന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും കുറ്റകരമാണെന്ന് മാര്‍ഗ്ഗനിര്‍ദേശമുണ്ട്.

അന്വേഷണത്തിനിടെ കസ്റ്റഡിയിലുള്ള പ്രതി നൽകുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു വിടുന്നതും കുറ്റകരവും കോടതിയലക്ഷ്യവുമാണ്. കൂടത്തായി കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഓരോ ദിവസവും പ്രതിയെ ചോദ്യം ചെയ്ത വിവരങ്ങൾ മാധ്യമങ്ങള്‍ പുറത്തു വിട്ടതിനെ തുടര്‍ന്നായിരുന്നു കോടതി ഇടപെടല്‍. ഉദ്യോഗസ്ഥൻ പ്രതിയോട് ചോദിക്കാൻ ഉദ്ദേശിക്കുന്നതും അതിനു ലഭിക്കാവുന്ന മറുപടിയും വരെ മാധ്യമങ്ങള്‍ നല്‍കുന്നു.

എവിടെ നിന്നാണ് മാധ്യമങ്ങൾക്ക് ഈ വിവരങ്ങൾ ലഭിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും കോടതി പറഞ്ഞു.
കോടതിക്ക് തെളിവുകൾ മാത്രമേ കണക്കിലെടുക്കാനാവൂ. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഒരു കേസിൽ തീരുമാനമെടുക്കുമ്പോൾ മുൻപ് പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് വിധിയിൽ സംശയമുണ്ടാകാം. ഇത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും.

അതിനാല്‍ കേസുകളുടെ വിവരങ്ങൾ പുറത്തു വരുന്നതിന് ഒരവസാനം ഉണ്ടായേ തീരു എന്ന് കോടതി വ്യക്തമാക്കി. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകളിലെ റിപ്പോർട്ടർമാരും അവതാരകരും ബ്രേക്കിംഗ് ന്യൂസ് ചമക്കുമ്പോഴും ചർച്ച നടത്തുമ്പോഴും തെളിവു നിയമം എന്താണന്ന് അറിയാൻ ശ്രമിക്കണം.

പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ തലക്കെട്ടുകൾ സൃഷ്ടിച്ച് ചർച്ച ചെയ്യുന്ന മാധ്യമങ്ങളുടെ പ്രവണത തുടര്‍ന്നാല്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടി വരും. കോടതിയുടെ മാർഗനിർദേശം പാലിക്കാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഉത്തരവിന്‍റെ പകർപ്പ് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കൈമാറാനും കോടതി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News