റെംഡിസിവിയർ കൊവിഡിന് ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിലൊടുവിലാണ് നിഗമനം.
റെംഡിസിവിയർ ആണ് കൊവിഡ് ചികിത്സയ്ക്ക് ആദ്യം ഉപയോഗിച്ച മരുന്ന്. ഹൈഡ്രോക്‌സിക്ലോറോക്വിൻ, റെംഡിസിവിയർ, ലോപിനാവിർ/റിട്ടോണാവിർ, ഇന്റർഫെറോൺ എന്നീ നാല് മരുന്നുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ രോഗികള്‍ക്ക് നല്‍കിയത്. 30 രാജ്യങ്ങളിലായി 11,266 പേരിലാണ് പരീക്ഷണം നടത്തിയത്. ഈ മരുന്നുകളൊന്നും കൊവിഡ് രോഗത്തിന് പ്രതിവിധിയല്ലെന്നാണ് പരീക്ഷണത്തിലൂടെ കണ്ടെത്താനായത്.
കൊവിഡിനെതിരെ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈഡ്രോക്‌സിക്ലോറോക്വിൻ, ലോപിനാവിർ/റിട്ടോണാവിർ എന്നിവയുടെ പരീക്ഷണം ജൂണോടെ നിർത്തിയിരുന്നു. എന്നാല്‍ മറ്റ് മരുന്നുകളുടെ പരീക്ഷണം അഞ്ഞൂറോളം ആശുപത്രികളിൽ തുടർന്നിരുന്നുവെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
അടുത്ത നടപടിയെന്ത് എന്ന ചോദ്യമാണ് ഇപ്പോഴുള്ളതെന്നും കഴിഞ്ഞ മാസങ്ങൾക്കിടെ വികസിപ്പിച്ച പുതിയ ആന്റി-വൈറൽ മരുന്നുകളിലാണ് നിലവിൽ പരീക്ഷണം നടക്കുന്നതെന്നും സൗമ്യ കൂട്ടിച്ചേർത്തു.
റെംഡിസിവിയർ മരുന്ന് കൊവിഡ് രോഗമുക്തി നിരക്ക് 5 ഇരട്ടി വേഗത്തിലാക്കാൻ സഹായിക്കുമെന്ന് യുഎസ് പഠന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ലോകാരോഗ്യസംഘടനയുടെ നിലവിലെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here