പാകിസ്‌ഥാനും ബംഗ്ലാദേശും നേപ്പാളും ശീലങ്കയും അടക്കമുള്ള അയൽരാജ്യങ്ങളെയും കടത്തിവെട്ടി ഇന്ത്യയിൽ പട്ടിണി വർധിക്കുന്നതായി റിപ്പോർട്ട്. പട്ടിണിയിൽ നിരവധി ആഫ്രിക്കൻ രാജ്യങ്ങളെയും ഇന്ത്യ പിന്നിലാക്കി. ഏറ്റവും ദരിദ്രരായ കുട്ടികൾ ഉള്ള രാജ്യമായി ബംഗ്ലാദേശിനും പിറകിലാണ് ഇന്ത്യയുടെ സ്‌ഥാനം.
ആഗോള പട്ടിണി സൂചിക(ഗ്ലോബൽ ഹംഗർ ഇൻഡെക്സ് 2020 )അനുസരിച്ച് ലോകത്ത് അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ ഏറ്റവും കൂടുതൽ പട്ടിണിയുള്ളവർ ഇന്ത്യയിലാണുള്ളത്. കുട്ടികളിലെ പോഷകാഹാര കറുവിൽ 2015‐ -19 കാലഘട്ടത്തിൽ സ്ഥിതി കൂടുതൽ വഷളായി, കുട്ടികളുടെ പട്ടിണിയുടെ വ്യാപനം 2010 ‐ -14 ൽ 15.1% ആയിരുന്നത് വീണ്ടും ഉയർന്ന് 17.3% ആയി.
മൊത്തത്തിൽ, സൂചികയിലെ 107 രാജ്യങ്ങളിൽ 94 ത്തേതാണ് ഇന്ത്യയുടെ സ്‌ഥാനം. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ് (75), പാകിസ്ഥാൻ (88) എന്നിവയേക്കാൾ പിന്നിലാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെയും ബ്രിക്‌സ് രാജ്യങ്ങളുടെയും കൂട്ടത്തിലും ഇന്ത്യ ഏറ്റവും പിന്നിലാണ്.
ഉഗാണ്ട, സുഡാൻ, അഫ്‌ഗാനിസ്ഥാൻ, ഹെയ്‌ത്തി, യമൻ, ലൈബീരിയ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പിന്നിലുള്ളത്. കുട്ടികളുടെ പട്ടിണിയിൽ രണ്ടുപതിറ്റാണ്ടിന് മുന്പുള്ളതിനേക്കാൾ മോശം സ്‌ഥിതിയാണ്.
രാജ്യാന്തര സന്നദ്ധസംഘടനകളായ കൺസേൺ വേൾഡ്‌വൈഡ്, വെൽത് ഹംഗർ ലൈഫ് എന്നിവ സംയുക്തമായി പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയുടെ ദയനീയസ്ഥിതി വിശദീകരിക്കുന്നത്.
പോഷകാഹാരക്കുറവ്, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലെ വളർച്ചമുരടിപ്പ്, ഭാരക്കുറവ്, ശിശുമരണനിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക. ഏറ്റവും മികച്ച സ്‌കോർ പൂജ്യവും ഏറ്റവും മോശം സ്‌കോർ നൂറും ആണ്. ഇന്ത്യക്ക് ലഭിച്ചത് 30.3 ആണ്. ഗുരുതര പട്ടിണി നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏഷ്യ പ്രദേശങ്ങളിൽ, ഇന്ത്യയേക്കാൾ മോശമായ രാജ്യങ്ങൾ തിമോർ-ലെസ്റ്റെ, അഫ്ഗാനിസ്ഥാൻ, ഉത്തര കൊറിയ എന്നിവയാണ്.
അതേസമയം ശിശുമരണനിരക്കിൽ ഇന്ത്യ ഇപ്പോൾ 3.7 ശതമാനമായി മെച്ചപ്പെട്ടു.ആഗോളതലത്തിൽ 690 ദശലക്ഷം ആളുകൾ പോഷകാഹാരക്കുറവുള്ളവരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരി പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കുന്നതിലെ പുരോഗതിയെ ബാധിച്ചിരിക്കാമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
യൂറോപ്പിലെയും അമേരിക്കയിലെയും സമ്പന്ന രാജ്യങ്ങളെ ഒഴിവാക്കിയാണ് പട്ടിണി സൂചികയുടെ പട്ടിക തയ്യാറാക്കിയത്. പട്ടിണി ഏറ്റവും കുറവുള്ള ആദ്യ 17 രാജ്യങ്ങളിൽ (സ്‌കോർ അഞ്ചിൽ താഴെ) ബലാറസ്, ചിലി, ക്യൂബ,ചൈന , റുമേനിയ, ഉറുഗ്വെ, കുവൈത്ത്, ടർക്കി എന്നിവ ഉൾപ്പെടുന്നു. പാകിസ്ഥാൻ 2015ൽ 106-ാം സ്ഥാനത്ത് ആയിരുന്നെങ്കിൽ ഇപ്പോൾ 88 (സ്‌കോർ 37.2) എത്തി. ബംഗ്ലാദേശ്- 75 , നേപ്പാൾ-73, ശ്രീലങ്ക-64, എന്നിങ്ങനെയാണ് അയൽരാജ്യങ്ങളുടെ സ്ഥാനം. ബ്രിക്‌സ് രാജ്യങ്ങളായ ബ്രസീൽ-17, റഷ്യ-18, ദക്ഷിണാഫ്രിക്ക-60 എന്നിവ ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here