കോവിഡ് എപ്പോൾ അവസാനിക്കും? മാസങ്ങളായി ലോകജനതയൊന്നാകെ ഉയർത്തുന്ന ചോദ്യത്തിന് ഉത്തരമായേക്കാവുന്ന കണ്ടുപിടിത്തവുമായി അമേരിക്കയിലെ ഇന്ത്യൻ വംശജയായ എട്ടാം ക്ലാസുകാരി. കൊറോണ വൈറസിന്റെ പ്രോട്ടീൻ ആവരണത്തെ നശിപ്പിക്കുന്ന സൂക്ഷ്‌മാണുവിനെ കണ്ടെത്തിയ ടെക്സസ് ഫ്രിസ്കോയിൽനിന്നുള്ള അനിക ചെബ്രൊളുവാണ് ശാസ്ത്രലോകത്തെ പുതിയ താരം.
കംപ്യൂട്ടർ സഹായത്തോടെ നടത്തിയ പരീക്ഷണം അനികയെ അമേരിക്കയിൽ മിഡിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഏറ്റവും വലിയ ശാസ്ത്ര മത്സരമായ ‘3എം യങ് സയന്റിസ്റ്റ് ചലഞ്ച്’ ജേതാവാക്കി. 25000 ഡോളറാണ്(18.33 ലക്ഷം രൂപ) പുരസ്‌കാരം. വൈറോളജിസ്റ്റുകളുടെ സഹായത്തോടെ കണ്ടുപിടിത്തം കുറ്റമറ്റതാക്കി കോവിഡ് പോരാട്ടത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഈ കുട്ടിശാസ്ത്രജ്ഞ.
ഫ്ലൂ വൈറസിനെ നശിപ്പിക്കുന്ന സൂക്ഷ്‌മാണുവിനായുള്ള അനികയുടെ അന്വേഷണമാണ് കോവിഡ് പോരാട്ടത്തിൽ വഴിത്തിരിവായേക്കാവുന്ന കണ്ടുപിടിത്തമായത്. ഒരുവർഷംമുമ്പുണ്ടായ ഫ്ലൂ ബാധയാണ് പ്രചോദനം. 1918ലെ ഫ്ലൂവിനെക്കുറിച്ച് നേരത്തേ വായിച്ചുള്ള അറിവും ഗുണംചെയ്തു.
കോവിഡ് പ്രതിന്ധി ഉയർന്നതോടെ എല്ലാം മാറി. മഹാമാരിക്ക് പ്രതിവിധി കണ്ടെത്താനായി ശ്രമം. മത്സരത്തിലെ 10 ഫൈനലിസ്റ്റുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതോടെ ‘3എം’ കോർപറേറ്റ് സയന്റിസ്റ്റ് ഡോ. മഹ്‌ഫുസ അലിയെ മാർഗദർശിയായി ലഭിച്ചു. അവരുടെ മേൽനോട്ടത്തിൽ മാസങ്ങൾ നീണ്ട ഗവേഷണം. ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തന്റെ ആശയം യാഥാർഥ്യമാക്കി. കോവിഡ് മരണങ്ങൾ പരമാവധി തടയണം. അതിന് ശാസ്ത്രജ്ഞരുമായി കൈകോർത്ത് തന്റെ കണ്ടുപിടിത്തം യഥാർഥ മരുന്നാക്കി മാറ്റാനാണ് അടുത്ത ശ്രമമെന്ന് അനിക പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here