കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതനായ രോഗി മരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ വിശദീകരണം നല്‍കി മെഡിക്കല്‍ കോളേജ് അധികൃതര്‍. ഹാരിസ് ആശുപത്രിയില്‍ എത്തിയത് ഗുരുതര അവസ്ഥയിലാണെന്നും ആരോപണം ഉന്നയിച്ച ഡോക്ടറുടെത് താല്‍ക്കാലിക സേവനം മാത്രമാണെന്നും കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍.
അനാവശ്യ പ്രചരണത്തിലൂടെ സ്ഥാപനത്തെ തകര്‍ക്കുക എന്നതാണ് ഉദ്ദേശം. ഹാരിസ് ആശുപത്രിയില്‍ എത്തിയത് ഗുരുതര അവസ്ഥയിലാണ് അമിത ഭാരവും പ്രമേഹവും രോഗിക്ക് ഉണ്ടായിരുന്നുവെന്ന് പ്രിന്‍സിപ്പാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
24 ദിവസം രോഗി ആശുപത്രിയില്‍ കിടന്നു എന്നത് ആശുപത്രിയില്‍ അനാസ്ഥ നേരിടേണ്ടി വന്നില്ല എന്ന് വ്യക്തമാക്കുന്നു. ഇവര്‍ ആശുപത്രിയില്‍ എത്തിയത് ഈ അടുത്ത് മാത്രം. അതീവ ഗുരുതരമായ കോവിഡ് ന്യൂമോണിയ ബാധിച്ച രോഗി ഹൃദയാഘാതം മൂലമാണ് മരിച്ചത്. പുറത്ത് വന്ന ശബ്ദരേഖ നല്‍കിയ നഴ്‌സ് ഐസിയു വിഭാഗത്തില്‍ ഇല്ല. ഓക്‌സിജന്‍ ഇല്ലെങ്കില്‍ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കില്ല. അമിതമായ രക്തം കട്ടപിടിക്കുന്ന അവസ്ഥ കോവിഡിന് ഉണ്ട്. ഇതാണ് ഹൃദയാഘാതത്തിന്റെ കാരണം.ഇവര്‍ കോവിഡ് ചികിത്സാ സംഘത്തിന്റെ ഭാഗമല്ലെന്ന് കോവിഡ് നോഡല്‍ ഓഫീസര്‍ ഫത്താഹുദീന്‍ പറഞ്ഞു.
ജൂനിയര്‍ ഡോക്ടര്‍ക്ക് ആക്ഷേപം ഉണ്ടെങ്കില്‍ എന്ത് കൊണ്ട് സീനിയേഴ്‌സിനെ അറിയിച്ചില്ലെന്നും സൂം മീറ്റിംഗ് നടന്നത് സൂപ്രണ്ടിന്റെ അനുമതിയോടെ ആണെന്നും ഡോ. നജ്മ വ്യക്തമാക്കി. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് മീറ്റിംഗില്‍ സംസാരിച്ചത്. ഇത്തരം മീറ്റിംഗ് നിരന്തരം നടത്താറുണ്ട്. 140ഓളം രോഗികള്‍ ഉള്ള സ്ഥലത്ത് ഇത് ശ്രദ്ധിക്കണം എന്ന് പറയുന്നതില്‍ എന്താണ് അപാകത. ശബ്ദ സന്ദേശം കേട്ടാല്‍ ഇത് മനസ്സിലാകും. ഓക്‌സിജന്‍ പ്ലാന്റില്‍ നിന്ന് ഫേസ് മാസ്‌ക് വരെ കൃത്യമായി ശ്രദ്ധിക്കണം എന്ന് മാത്രമേ പറഞ്ഞുള്ളൂ.
കളമശേരി മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ നഴ്‌സിംഗ് ഓഫിസർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് നടപടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണവും ആരംഭിച്ചിരുന്നു.
കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗി മരിച്ചത് ചികിത്സാ വീഴ്ച മൂലമാണെന്ന് നഴ്‌സിംഗ് ഓഫിസർ ജലജകുമാരി പറയുന്ന ടെലിഫോൺ സംഭാഷണം പുറത്തുവന്നതാണ് സംഭവങ്ങൾക്ക് തുടക്കം. അടിയന്തരമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here