അനന്ത് യൂണിവേഴ്സിറ്റിയുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം തിരുവനന്തപുരത്ത് 

അഹമദാബാദ് ആസ്ഥാനമായ അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ (അനന്ത് യു) പത്താമത് കോവിഡ്-19 റിക്കവറി ഫെസിലിറ്റി തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
കേരള സർക്കാരിൻ്റെയും പാർലമെൻ്റേറിയൻസ് വിത്ത് ഇന്നൊവേറ്റേഴ്സ് ഫോർ ഇന്ത്യയുടെയും (പിഐ ഇന്ത്യ) പങ്കാളിത്തത്തോടെയുള്ള സംരംഭത്തിന് ഡോ. ശശി തരൂർ, അനിൽ ആൻ്റണി എന്നിവരുടെയും സിസ്കോയുടെയും സഹകരണമുണ്ട്.
അനന്ത് സെൻ്റർ ഫോർ സസ്റ്റെയ്നബിലിറ്റിയുടെ ഡയറക്റ്ററും സസ്റ്റെയ്ൻ ലാബ്സ് പാരീസിൻ്റെ സിഇഒ യുമായ മിനിയ ചാറ്റർജിയാണ് സംരംഭത്തിന് നേതൃത്വം നല്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ 10 കോവിഡ് രോഗമുക്തി കേന്ദ്രങ്ങളിലായി 1620 കിടക്കകളുണ്ട്. ഇതിനു പുറമേ, രാജ്യത്താദ്യമായി ഓട്ടോറിക്ഷകളിൽ കോവിഡ് പരിശോധനാ സൗകര്യങ്ങളും ഓക്സിജൻ ആംബുലൻസുകളും സജ്ജീകരിച്ചതിൻ്റെ ക്രെഡിറ്റും അനന്ത് യുവിനാണ്.
രാജ്യത്തുടനീളം സ്ഥാപിക്കുന്ന ഇത്തരം കോവിഡ് പ്രതിരോധ, ടെസ്റ്റിങ്ങ്, ചികിത്സാ സംവിധാനങ്ങളെല്ലാം സർക്കാർ ഏജൻസികൾക്കാണ് യൂണിവേഴ്സിറ്റി കൈമാറുന്നത്. സ്വന്തം ഡിസൈനർമാരെയും നഗരാസൂത്രണ ഇന്നൊവേറ്റർമാരെയും അധ്യാപകരെയും വിദ്യാർഥികളെയും അണിനിരത്തിയാണ്, ചെലവു കുറഞ്ഞതും സുസ്ഥിരവുമായ സംവിധാനങ്ങളുടെ രൂപകൽപനയിലൂടെ കോവിഡ് പ്രതിരോധ, ചികിത്സാ രംഗത്ത് യൂണിവേഴ്സിറ്റി മുന്നേറുന്നത്.
അനന്ത് കോവിഡ് ടെസ്റ്റിങ്ങ് ഓട്ടോറിക്ഷകൾ, അനന്ത് ഓക്സിജൻ റെസ്പോൺസ് ഓട്ടോറിക്ഷകൾ എന്നിവയുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്റ്റ്സ് ലിമിറ്റഡിൻ്റെ വിദ്യാഭ്യാസ ഗ്രാൻ്റ് ലഭിച്ചിട്ടുണ്ട്. ഭാരതി എയർടെൽ, മുരളി ഡിയോറ ഫൗണ്ടേഷൻ, എൻജിഒ കെയറിങ്ങ് ഫ്രണ്ട്സ്, ഇന്ത്യൻ പോപ്പുലേഷൻ ഫൗണ്ടേഷൻ എന്നിവയാണ് മറ്റു പങ്കാളികൾ.
തിരുവനന്തപുരത്തെ പഞ്ചകർമ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിലെ വിശാലമായ കോൺഫറൻസ് ഹാളിലാണ് കോവിഡ് റിക്കവറി കേന്ദ്രം പ്രവർത്തിക്കുന്നത്. നൂറ് കിടക്കകളുള്ള പ്രോജക്റ്റിൻ്റെ ആദ്യ ഘട്ടത്തിൽ 30 കിടക്കകളാണ് സജ്ജീകരിച്ചിട്ടുള്ളത്. മിതമായ ലക്ഷണങ്ങളുള്ള കോവിഡ് രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. മെഡിക്കൽ ഉപകരണങ്ങൾക്കു പുറമേ, ലാമിനേറ്റ് ചെയ്ത കോറുഗേറ്റഡ് കാർഡ് ബോർഡ് കിടക്കകളും മേശകളും ഇവിടെയുണ്ട്. കുറഞ്ഞ ചെലവിൽ, ദീർഘകാലം ഈടുനില്ക്കുന്ന കട്ടിലുകളും മേശകളുമെല്ലാം രൂപകൽപന ചെയ്തതും നിർമിച്ചതും അനന്ത് യു വിലെ ഡിസൈൻ വിഭാഗമാണ്. തുടർ പ്രവർത്തനങ്ങൾക്കായി കേന്ദ്രം തിരുവനന്തപുരം ജില്ല മെഡിക്കൽ ഓഫീസർക്ക് കൈമാറി.
മറ്റു പങ്കാളികൾക്കൊപ്പം ഈ പ്രോജക്റ്റിന് ചുക്കാൻ പിടിക്കുന്നത് അനന്ത് ഫെലോഷിപ്പ് ഫോർ ക്ലൈമറ്റ് ആക്ഷൻ ഡയറക്റ്ററായ ഡോ. മിനിയ ചാറ്റർജിയാണ്. രാജ്യത്ത് ആദ്യമായി ഇത്തരം ഒരു ഫെലോഷിപ്പിന് രൂപം കൊടുക്കുന്നത് അനന്ത് യൂണിവേഴ്സിറ്റിയാണ്.
ഓരോ വർഷവും 20 പേരെയാണ് ഫെലോഷിപ്പിന് തിരഞ്ഞെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ മാർഗദർശനം നൽകാൻ പ്രാപ്തരായ വിദഗ്ധരുടെ  സമൂഹത്തെ വാർത്തെടുക്കുന്ന പദ്ധതിയിൽ, കൂട്ടായ പ്രവർത്തനങ്ങളും പരസ്പര ആശയ വിനിമയവും സംവാദങ്ങളും സാധ്യമാക്കുന്നുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വളരുന്ന പശ്ചാത്തലത്തിൽ തങ്ങളുടെ പത്താമത് കോവിഡ് രോഗമുക്തി കേന്ദ്രം കേരളത്തിൽ സ്ഥാപിക്കുക എന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു എന്ന് അനന്ത് സെൻ്റർ ഫോർ സസ്റ്റെയ്നബിലിറ്റിയുടെ ഡയറക്റ്ററും സസ്റ്റെയ്ൻ ലാബ്സ് പാരീസിൻ്റെ സിഇഒ യുമായ മിനിയ ചാറ്റർജി അഭിപ്രായപ്പെട്ടു. “അനന്ത് യു, പിഐ ഇന്ത്യ, ഡോ. ശശി തരൂരിൻ്റെ ടീം എന്നിവയുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമായാണ് വെല്ലുവിളികളെല്ലാം മറികടക്കാൻ കഴിഞ്ഞത്. ഈ സംരംഭത്തിന് ധനസഹായം നൽകിയതിൽ സിസ്കോയോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു”- അവർ കൂട്ടിച്ചേർത്തു.
മാസ്കുകൾ, രോഗമുക്തി കേന്ദ്രങ്ങൾ, പരിസ്ഥിതിക്ക് ഇണങ്ങുന്ന കാർഡ്ബോർഡ് കിടക്കകൾ, ഓക്സിജൻ ആംബുലൻസുകൾ, അവബോധ പോസ്റ്ററുകൾ തുടങ്ങി ഈ മഹാമാരിയെ നേരിടാനുള്ള യത്നത്തിൽ അനന്തു മികച്ച പ്രവർത്തനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് അനന്ത് നാഷണൽ യൂണിവേഴ്സിറ്റിയുടെ പ്രൊവെസ്റ്റ് ഡോ. അനുനയ ചൗബെ അഭിപ്രായപ്പെട്ടു. “പ്രശ്ന പരിഹാരത്തിന് ഡിസൈൻ തിങ്കിങ്ങിൽ ഊന്നൽ നൽകി, മികച്ച രീതിയിൽ ഫർണിഷ് ചെയ്ത രോഗമുക്തി കേന്ദ്രങ്ങൾ സംഭാവന ചെയ്ത് കോവിഡിനെതിരെയുള്ള  പോരാട്ടത്തിൽ ഞങ്ങൾ കേരളത്തോടൊപ്പം ചേരുകയാണ്. ഞങ്ങളുടെ കഴിവിൽ വിശ്വാസമർപ്പിച്ച് ഒപ്പം നിൽക്കുകയും പരിശ്രമങ്ങളെ ശ്ലാഘിക്കുകയും ചെയ്ത മുഴുവൻ പങ്കാളികളോടും കൃതജ്ഞത രേഖപ്പെടുത്തുന്നു”- ഡോ ചൗബേ  കൂട്ടിച്ചേർത്തു.
അഞ്ച് മാസത്തിനിടയിൽ 1620 കിടക്കകളോട് കൂടിയ രോഗമുക്തി കേന്ദ്രങ്ങൾ സജ്ജമാക്കാൻ അനന്തുവിനായി. നേരിയതും മിതവുമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെയാണ് ഈ കേന്ദ്രങ്ങളിൽ ചികിത്സിക്കുന്നത്. തിരുവനന്തപുരത്തിനു പുറമേ മുംബൈ, രാജ്കോട്ട്, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുളളത്.  ഒറ്റ ദിവസം കൊണ്ട് 500 കിടക്കകളുള്ള കേന്ദ്രം ഒരുക്കാൻ യൂണിവേഴ്സിറ്റിക്കാവും. ലാമിനേറ്റ് ചെയ്ത കോറുഗേറ്റഡ് കാർഡ്ബോർഡ് കിടക്കകൾ, മേശകൾ, റൂം സെപ്പറേറ്ററുകൾ തുടങ്ങി  കുറഞ്ഞ ചെലവിലാണ് സംവിധാനം ഒരുക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അനന്ത് കോവിഡ് ടെസ്റ്റിങ്ങ് ഓട്ടോറിക്ഷ കൈമാറിയിരിക്കുന്നത് മുംബൈ ബിഎംസി ക്കാണ്.
രാജ്കോട്ടിലെ സിവിൽ ഹോസ്പിറ്റലിനും മുംബൈ ബിഎംസി ക്കും കൂടി അഞ്ച് അനന്ത് ഓക്സിജൻ റെസ്പോൺസ് ഓട്ടോറിക്ഷകളും സംഭാവന ചെയ്തിട്ടുണ്ട്. സർക്കാരുകളെയും സ്വകാര്യ മേഖലയെയും സംയോജിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെ രാജ്യത്തുടനീളം ഇത്തരം സംവിധാനങ്ങൾ ലഭ്യമാക്കാനാണ് യൂണിവേഴ്സിറ്റിയുടെ ശ്രമം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News