കൊച്ചിയില്‍ ജലമെട്രോ യാഥാർത്ഥ്യമാക്കുന്നതിന് മുന്നോടിയായി ആദ്യ ബോട്ടിൻ്റെ നിർമ്മാണത്തിന് കീലിട്ടു.ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അടുത്ത വർഷം ആദ്യം സർവ്വീസിന് തുടക്കമാകുമെന്ന് കെ എം ആർ എൽ അറിയിച്ചു.
100 പേര്‍ക്ക് യാത്രചെയ്യാവുന്ന ഹൈബ്രിഡ് ബോട്ടാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ആദ്യം നിര്‍മ്മിക്കുന്നത്.ഇതിന്‍റെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തിയാക്കിയ ശേഷം നാല് ബോട്ടുകള്‍കൂടി നിര്‍മ്മിക്കും.
ആദ്യ ഘട്ടത്തില്‍ 23 ബോട്ടുകളാണ് ജലമെട്രോയുടെ ഭാഗമായി സര്‍വ്വീസ് നടത്തുക.100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളും 50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 55 ബോട്ടുകളും ഉള്‍പ്പടെ ആകെ 78 ബോട്ടുകളാണ് നിര്‍മ്മിക്കുന്നത്. എട്ടു മുതല്‍ 11 നോട്ടിക്കല്‍ മൈല്‍വരെ വേഗത്തില്‍ സഞ്ചരിക്കാവുന്നയാകും ബോട്ടുകള്‍.
ജല മെട്രോയുടെ ഭാഗമായി വൈറ്റില,കാക്കനാട്,ഹൈക്കോടതി ജംങ്ക്ഷന്‍,ചേരാനല്ലൂര്‍,വൈപ്പിന്‍,ഏലൂര്‍ എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.അതേ സമയം ബോള്‍ഗാട്ടി,ഫോര്‍ട്ടുകൊച്ചി,മട്ടാഞ്ചേരി,കടമക്കുടി തുടങ്ങിയ സ്ഥലങ്ങളില്‍ അടുത്ത ഘട്ടമായാണ് ബോട്ടുജെട്ടികള്‍ നിര്‍മ്മിക്കുന്നത്.
അതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന ജലമെട്രോയുടെ ആകെ ചെലവ് 747 കോടി രൂപയാണ്.ജര്‍മ്മന്‍ ബാങ്കിന്‍റെ വായ്പാ സഹായത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.അടുത്ത വര്‍ഷം ആദ്യം സര്‍വ്വീസ് തുടങ്ങാനാകുമെന്നാണ് കെ എം ആര്‍ എല്ലിന്‍റെ പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here