പ്രാര്‍ത്ഥന കൊണ്ട് ഒരു കാര്യവുമില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നു; ക്ഷേത്രത്തിലോ പള്ളിയിലോ പോകാറില്ലെന്നും വിജയ് യേശുദാസ്

കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോകാറില്ലെന്നും പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നെന്നും ഗായകന്‍ വിജയ് യേശുദാസ്. കയ്യില്‍ ധാരാളം പണം വരാന്‍ വേണ്ടി ദിവസവും പ്രാര്‍ത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്ത് ലോജിക്കാണെന്നും ഇക്കാര്യങ്ങളൊക്കെ അച്ചടിച്ചുവരുമ്പോള്‍ തനിക്ക് വീട്ടില്‍ നിന്നും കണക്കിന് കിട്ടുമെന്നും വിജയ് യേശുദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

”ദൈവവിശ്വാസത്തിന്റേയും ഭക്തിയുടേയും കാര്യങ്ങളില്‍ ഞാനും അപ്പയും തമ്മില്‍ ചേരില്ല. അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ, എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉറക്കുന്നതും ഉണര്‍ത്തുന്നതും അപ്പയാണ്. കച്ചേരിക്ക് മുന്‍പ് പ്രത്യേക വ്രതചിട്ടയുമുണ്ട്. എല്ലാ ദൈവങ്ങളേയും ബഹുമാനിക്കണമെന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്.’

പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റേയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോള്‍ അഞ്ച് വര്‍ഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്. പ്രാര്‍ത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

നമ്മുടെ സ്വര്‍ണമാല കളഞ്ഞുപോയെന്ന് കരുതുക. അതുകിട്ടാന്‍ വഴിപാടും നേര്‍ച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോള്‍ അത് കണ്ടുകിട്ടിയേക്കും. ഉടനെ വഴിപാട് കഴിക്കാന്‍ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോര്‍ത്തു നോക്കൂ. അത് മുന്‍പും അവിടെ തന്നെ ഇരിപ്പില്ലേ. വഴിപാടും നേര്‍ച്ചയും നേരുമ്പോള്‍ ദൈവം അവിടെ കൊണ്ടു വയ്ക്കുന്നതല്ലല്ലോ.

കയ്യില്‍ ധാരാളം പണം വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്ത് ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനര്‍ജി ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മളെ പോസിറ്റീവാക്കുന്ന എനര്‍ജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്നങ്ങള്‍ നമ്മള്‍ തന്നെ വേണം പരിഹരിക്കാന്‍. ഇത് അച്ചടിച്ചുവരുമ്പോള്‍ എനിക്ക് വീട്ടില്‍ നിന്നും കണക്കിന് കിട്ടും. എന്റെ തീരുമാനങ്ങളെല്ലാം എന്റേതുമാത്രമാണ്. പാട്ടും അഭിനയവും ബിസിനസുമെല്ലാം ഞാന്‍ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഈ പ്രായത്തിലും അച്ഛന്റെ സമ്മതങ്ങള്‍ ചോദിച്ച് തീരുമാനമെടുക്കാന്‍ പറ്റുമോ. യേശുദാസ് ലെജന്റ് ആണ്. വര്‍ഷങ്ങളായി അദ്ദേഹം ആര്‍ജ്ജിച്ചെടുത്തതാണ് ആ സ്ഥാനം. ഞാന്‍ എന്തുചെയ്താലും അതിന് ഒരു പോറല്‍പോലും ഏല്‍ക്കില്ല. അപ്പയുടെ രീതിയില്‍ ഞാനും ജീവിക്കണമെന്ന് ആരും നിര്‍ബന്ധം പറയാറില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട്. പക്ഷേ എല്ലാത്തിനും അപ്പയുടെ അനുവാദം ചോദിക്കുന്ന മകനല്ല ഞാന്‍.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News