പാബ്ലോ നെരൂദയ്ക്ക് നോബൽ സമ്മാനം കിട്ടിയതിന്‍റെ അമ്പതാം വാർഷിക ദിനത്തിൽ കവിയും മാധ്യമപ്രവർത്തകനുമായ എൻ.പി.ചന്ദ്രശേഖരൻ വിവർത്തനം ചെയ്ത നെരുദക്കവിത നീയെന്നെ കേള്‍ക്കാന്‍.
എൻ. പി. ചന്ദ്രശേഖരൻ കൈരളി ന്യൂസ് ഡയറക്ടര്‍ കൂടിയാണ്
പാബ്ലോ നെരൂദ
————————-
എൻ. പി. ചന്ദ്രശേഖരൻ
————————————–
നീയെന്നെ കേൾക്കാൻ
———————————-
നീയെന്നെ കേൾക്കാനെന്റെ വാക്കുകൾ പലപ്പോഴും ദുർബ്ബലമായ്പ്പോകുന്നു, സമുദ്രതീരത്തിലെ നീർപ്പക്ഷിക്കാൽപ്പാടുപോൽ.
ഒരു മാലയെന്നപോൽ, മദിരാപാനം ചെയ്ത മണിപോൽ, നന്മുന്തിരിപ്പഴംപോൽ തുടുത്തതാം നിന്റെ കൈയുകൾക്കായി.
എന്റെ വാക്കുകളെ ഞാൻ ദൂരെപ്പോയ് നോക്കിക്കാണ്മൂ എന്റേതെന്നതിലേറെ നിന്റേതാ വചനങ്ങൾ.
അവയെൻ പുരാതനസഹനത്തിനുമേലേ വള്ളിപോൽപ്പടരുന്നു, ഈറൻ കന്മതിൽക്കെട്ടിൻ മേലേയെന്നതുപോലെ.
ഈ ക്രൂരകേളിക്കിന്നു പഴിക്കേണ്ടതു നിന്നെ.
ഇരുണ്ടൊരെൻ മാളത്തിൽ നിന്നാത്മരക്ഷയ്ക്കവ പാഞ്ഞു ദൂരെപ്പോകുന്നു; നീയെല്ലാം നിറയ്ക്കുന്നു, നിറയ്ക്കുന്നു നീയെല്ലാം.
നിന്നെക്കാൾ മുന്നേയവ നീയേറിപ്പടരുന്ന മൗനത്തിൽ കുടിപാർത്തു; നിന്നെക്കാൾ അവയെന്റെ നോവുമായ് പ്രിയപ്പെട്ടു.
അവയിപ്പോൾ പാടട്ടെ പാടുവാൻ നിനക്കായ് ഞാൻ പടുത്ത പാട്ടത്രയും.
അവയിൽ നിന്നും കേൾക്കാൻ നിനക്കു കഴിയട്ടെ നീ കേൾക്കാൻ ഞാനത്രമേൽ കൊതിച്ച സകലതും.
ഇപ്പോഴുമവയ്ക്കു മേൽ പതിവുപടിയിതാ വീശുന്നു നോവിൻ കാറ്റ്; ചിലപ്പോഴവയ്ക്കുമേൽ മുട്ടുന്നു, വിളിക്കുന്നു, സ്വപ്നത്തിൻ കൊടുങ്കാറ്റ്.
എന്റെ നോവിൻ ശബ്ദത്തിൽ മറ്റു ശബ്ദങ്ങൾക്കല്ലോ നീ, യെന്തോ, കാതോർക്കുന്നു!
പ്രാചീനകണ്ഠങ്ങൾതൻ ആർത്തനാദമേ, പുരാപ്രാർത്ഥനതൻ രക്തമേ, എന്നെ നീ പ്രണയിക്കൂ.
സഹയാത്രികേ, വന്നു കൈയേൽക്ക നീയിന്നെന്നെ. എന്നൊപ്പം നടന്നെത്തൂ, സഹയാത്രികേ, ദുഃഖത്തിന്റെ ഈ തിരക്കോളിൽ. എന്നൊപ്പം നടന്നെത്തൂ.
എന്റെ വാക്കുകൾ പക്ഷേ, നിന്റെ പ്രേമത്താലിന്നു കളങ്കമണിയുന്നു; നീ എല്ലാം കൈയേല്ക്കുന്നു, കൈയേൽക്കുന്നു നീ എല്ലാം.
അവയെ നിരന്തമാം മണിമാലികയായിത്തീർപ്പു ഞാൻ നിനക്കായി, മുന്തിരിപോൽ ആർദ്രമാം നിൻ ശുഭ്രകരങ്ങൾക്കായ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here